24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നാണ്യവിളകളെ കേന്ദ്രം കൈവിട്ടു; കർഷക പ്രതീക്ഷ സംസ്ഥാന ബജറ്റിൽ
Kerala

നാണ്യവിളകളെ കേന്ദ്രം കൈവിട്ടു; കർഷക പ്രതീക്ഷ സംസ്ഥാന ബജറ്റിൽ

കേന്ദ്ര സർക്കാർ വിതച്ച ദുരിതകാലത്ത്‌ കർഷകർ സംസ്ഥാന ബജറ്റിനെ ഉറ്റുനോക്കുന്നത്‌ പ്രതീക്ഷയോടെ. വിദേശനാണ്യത്തിന്റെ മുഖ്യപങ്ക്‌ എത്തിക്കുന്ന നാണ്യവിളകളെയാകെ കേന്ദ്രം കൈവിട്ടു. റബർ, ഏലം, കാപ്പി, തേയില, സുഗന്ധദ്രവ്യങ്ങൾ എന്നിവയ്‌ക്ക്‌ സഹായംനൽകുന്ന കേന്ദ്ര ബോർഡ്‌ വേണ്ടെന്നാണ്‌ നിതി ആയോഗ്‌ നിലപാട്‌. റബർ, കോഫി, സ്‌പൈസസ്‌ ആക്ടിന്റെ ഭേദഗതിയോടെ ഇത്‌ നടപ്പിലാകും. കേന്ദ്രത്തിന്റെ ഭക്ഷ്യയെണ്ണ ഇറക്കുമതിയുടെ ഇരയാണ്‌ സംസ്ഥാനത്തെ നാളികേര കർഷകർ. കിലോയ്‌ക്ക്‌ 43 രൂപ കിട്ടിയിരുന്ന പച്ചത്തേങ്ങക്ക്‌ ഇപ്പോൾ മുപ്പതിലും താഴെയാണ്‌ വില. വർഷം 5.56 ലക്ഷം ടൺ വെളിച്ചെണ്ണയാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. അതേസമയം, ഭക്ഷ്യയെണ്ണ ഇറക്കുമതി 1.43 കോടി ടണ്ണും. ഇതിൽ പാമോയിൽമാത്രം 81.46 ലക്ഷം ടണ്ണാണ്‌. ഇങ്ങനെ ഇരുട്ടടി നേരിടുന്ന കർഷകർക്ക്‌ ഏക ആശ്രയം സംസ്ഥാനം നൽകുന്ന താങ്ങുവില മാത്രമാണ്‌.
റബറിലും വ്യത്യസ്തമല്ല സ്ഥിതി.

ബോർഡ് ഇല്ലാതാക്കി മേഖല കുത്തകകളെ ഏൽപ്പിക്കുകയാണ്‌. അനുദിനം വില ഇടിയുന്നു. സംഭരണ വില കിലോയ്‌ക്ക്‌ 200 ആക്കണമെന്ന നിവേദനം കണ്ടമട്ടില്ല. അതേസമയം, 4.46 ലക്ഷം റബർ കർഷകർക്ക്‌ 1789 കോടി രൂപ ഉൽപ്പാദന സബ്‌സിഡിയായി സംസ്ഥാനം നൽകി. കിലോയ്‌ക്ക്‌ 28.20 രൂപയാണ്‌ സംസ്ഥാനം നെല്ലിന്‌ നൽകുന്നത്‌. സംഭരിച്ച്‌, അരിയാക്കി പൊതുവിതര സംവിധാനംവഴി സൗജന്യ നിരക്കിൽ വിതരണം ചെയ്യാൻ വർഷം 1600 കോടി രൂപയാണ്‌ ബജറ്റിൽ ഉറപ്പാക്കേണ്ടത്‌. കൃഷി വകുപ്പിന്‌ ഈവർഷം 952 കോടി വകയിരുത്തിയിരുന്നു. റബറിന്‌ 550 കോടിയും കശുവണ്ടിക്ക്‌ 95 കോടിയും നീക്കിവച്ചു. മൂല്യവർധിത കാർഷിക മിഷൻ (വാല്യു ആഡഡ്‌ അഗ്രികൾച്ചർ മിഷൻ) പ്രവർത്തനത്തിന്‌ 2109 കോടി രൂപയാണ്‌ കണ്ടെത്തേണ്ടത്‌. ഇത്തരം പ്രതിസന്ധികൾക്കിടയിലാണ്‌ സംസ്ഥാനം കർഷകപക്ഷ ബജറ്റുമായി മുന്നോട്ട്‌ പോകുന്നത്‌.

മോദിയുടെ പാഴ്‌വാക്ക്‌|

അഞ്ചുവർഷത്തിൽ കർഷക വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2016ലെ പ്രഖ്യാപനം വെറുംവാക്കായി. 2004-നും 2012-നുമിടയിൽ കൃഷിക്കാരുടെ വരുമാനം വർഷം 7.5 ശതമാനം വീതം ഉയർന്നെന്ന്‌ നിതി ആയോഗ് നയരേഖ പറഞ്ഞു. 2014-ലെ കണക്ക്‌ പ്രകാരം കൃഷിക്കാരുടെ മൊത്തം വരുമാനത്തിൽ വിളകളിൽനിന്നുള്ള വരുമാനം 48 ശതമാനമായിരുന്നു. 2021-ൽ ഇത്‌ 37 ശതമാനമായി.

Related posts

സ്വർണ വില വീണ്ടും വർധിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു; ബുധനാഴ്ച വരെ കനത്തമഴ

Aswathi Kottiyoor

14 കാരവൻ പാർക്കുകൂടി തുടങ്ങും ; ആദ്യം പൊന്മുടിയിലും ബോൾഗാട്ടിയിലും

Aswathi Kottiyoor
WordPress Image Lightbox