മഞ്ഞ, പിങ്ക് റേഷൻ കാർഡുടമകൾക്കു കോവിഡ് കാലത്തു ലഭിച്ചിരുന്ന 5 കിലോ സൗജന്യ അരി ഇനി മുതൽ ഇല്ല. കേന്ദ്ര സംയോജിത സൗജന്യ റേഷൻ പദ്ധതി പ്രകാരമുള്ള വിതരണം സംസ്ഥാനത്ത് ഇന്നു തുടങ്ങുന്നതോടെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെഎവൈ) വഴി നൽകിയിരുന്ന 5 കിലോ സൗജന്യ അരി ഇല്ലാതാകുന്നത്. 40.97 ലക്ഷം കാർഡുകളിലെ 1.54 കോടി അംഗങ്ങൾക്കു 2 വർഷമായി പിഎംജികെഎവൈയുടെ ആനുകൂല്യം ലഭിച്ചിരുന്നു.
ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേന്ദ്രം അംഗീകരിച്ചിട്ടുള്ള മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് സാധാരണ റേഷൻ സൗജന്യമായി ലഭിക്കും. നേരത്തെ കേന്ദ്രം വിലയ്ക്കു നൽകിയിരുന്ന അരി കേരളം സൗജന്യമായാണ് മഞ്ഞ കാർഡ് ഉടമകൾക്കു നൽകിയിരുന്നത്. ഇപ്പോൾ കേന്ദ്രവും ഇതു സൗജന്യമാക്കി. ജനുവരി മാസത്തെ വിതരണം ഇന്നു മുതൽ ആരംഭിക്കും. 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായാണു റേഷൻ കടകളുടെ പ്രവർത്തനം.