മുഴുവൻ വകുപ്പുകളുടെയും സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഗ്രാമപഞ്ചായത്തുകളിൽ 10നകം ‘ഒപ്പമുണ്ട് ഉറപ്പാണ്’ സന്ദേശവുമായി പൊതുജന സേവന കേന്ദ്രങ്ങൾ (സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ) ആരംഭിക്കും. ഇതിന് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. കുടുംബശ്രീ ഹെൽപ്പ് ഡെസ്‌കുള്ള പഞ്ചായത്തുകളിൽ ആ സംവിധാനം ഉപയോഗിക്കണം. ഇതില്ലാത്തിടങ്ങളിൽ പഞ്ചായത്ത് ഓഫീസിലെ ടെക്‌നിക്കൽ അസിസ്റ്റന്റിനെ ഉപയോഗിച്ച് പൊതുജന സേവനകേന്ദ്രം ആരംഭിക്കണം. ടെക്‌നിക്കൽ അസിസ്റ്റന്റ് ഇല്ലെങ്കിൽ എംഎസ്‌ഡബ്ല്യു യോഗ്യരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാം.
പൊതുജനസേവന കേന്ദ്രങ്ങൾ മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ ആവശ്യാനുസരണം വളന്റിയർമാരെക്കൂടി ചുമതലപ്പെടുത്തണം. സംരംഭക പദ്ധതിയുടെ ഭാഗമായ ഇന്റേണുകളെയും നിയോഗിക്കാം. സേവനകേന്ദ്രത്തിലുള്ളവർ ‘ഒപ്പമുണ്ട് ഉറപ്പാണ്’ ടാഗ്‌ലൈൻ, തദ്ദേശവകുപ്പ് ലോഗോ എന്നിവ രേഖപ്പെടുത്തിയ നീല ജാക്കറ്റ് ധരിക്കണം. ഇതിന്റെ തുക പഞ്ചായത്തുകൾ നൽകണം. ആവശ്യകത പരിശോധിച്ച് രണ്ടോ മൂന്നോ വാർഡുകൾക്കായും സേവനകേന്ദ്രം ആരംഭിക്കാം. വകുപ്പുകൾ സേവനങ്ങൾ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽത്തന്നെ സേവനകേന്ദ്രത്തിലും ലഭ്യമാക്കും. തദ്ദേശവകുപ്പ് ആസ്ഥാനത്ത് മോണിറ്ററിങ് യൂണിറ്റ് ഇതിന്റെ മേൽനോട്ടം നിർവഹിക്കും.