ബഫർ സോണുമായി ബന്ധപ്പെട്ടുള്ള പരാതികൾ നല്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ആശങ്കയും ആശയക്കുഴപ്പവും ഒഴിയുന്നില്ല.
ഈ മാസം ഏഴുവരെയാണ് പരാതികൾ നല്‍കാനുള്ള സമയം അനുവദിച്ചിട്ടുള്ളത്. ഇതുവരെ 22,000 പരാതികളാണ് സംസ്ഥാന വനംവകുപ്പിനു ലഭിച്ചത്. ലഭിക്കുന്ന പരാതികൾ അതാത് പഞ്ചായത്തുകൾക്ക് കൈമാറി നേരിട്ടുള്ള സ്ഥലപരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. ബഫർ സോണ്‍ സംബന്ധിച്ചുള്ള കേസ് ഈ മാസം 11 നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതിനുള്ളിൽ നേരിട്ടുള്ള സ്ഥലപരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് ഉൾപ്പെടെയുള്ളവ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ സൂചന നല്‍കുന്നത്. എന്നാൽ 22,000 പരാതികളിൽ നേരിട്ടുള്ള സ്ഥലപരിശോധന വേണ്ടത്ര വേഗത്തിൽ നടക്കുന്നില്ലെന്ന് ജനങ്ങൾക്കിടയിൽ നിന്നു തന്നെ ശക്തമായ ആക്ഷേപമുയർന്നു കഴിഞ്ഞു.
ബഫർ സോണ്‍ വിഷയത്തിൽ സംസ്ഥാനത്ത് 80 പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങിയതായി വനം വകുപ്പ് അറിയിച്ചു. 85 പഞ്ചായത്തുകളാണ് കരുതൽമേഖലകളായി നിശ്ചയിച്ചിരിക്കുന്നത്. കൂടുതൽ പരാതികൾ ലഭിച്ചത് കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിൽ നിന്നാണ്. ഇവിടെ നിന്നും 4061 പരാതികൾ ഇതിനോടകം ലഭിച്ചതായി വനം വകുപ്പ് വ്യക്തമാക്കി. ഇതിനിടെ ഈ മാസം 11ന് സുപ്രീംകോടതി കേസ് പരിഗണിക്കുന്പോൾ ഈ കേസുമായി ബന്ധപ്പെട്ട നിലവിലെ അഭിഭാഷകർക്ക് പുറമെ മുതിർന്ന അഭിഭാഷകനെ കൂടി വെക്കണമെന്ന നിർദേശവും ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യവും സർക്കാർ പരിഗണിച്ചേക്കുമെന്നാണ് സൂചന