പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. ഇന്നലെ രാത്രി ഭക്ഷ്യ സുരക്ഷാ സ്‌കാഡ് ചെങ്ങന്നൂരിലെ സ്ഥാപനം പരിശോധന നടത്തുകയും, സ്ഥാപനത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ പേരിൽ അനുവദിച്ച എഫ്.എസ്.എസ്.എ.ഐ. ലൈസൻസ് പൊതുജനാരോഗ്യം മുൻനിർത്തിയാണ് ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരം സസ്പെൻഡ് ചെയ്തത്. കൂടാതെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തി വയ്പ്പിച്ചിട്ടുമുണ്ട്.