ദ്വീപ് നിവാസികൾ, സ്ഥിരമായി ആൾത്താമസമില്ലാത്ത 17 ദ്വീപുകളിലേക്ക് പോകുന്നത് വിലക്കി ലക്ഷദ്വീപ് ഭരണകേന്ദ്രം. ആൾത്താമസമില്ലാത്ത ദ്വീപുകൾ കേന്ദ്രീകരിച്ച് രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് സാധ്യതയുള്ളതിനാൽ കലക്ടറേറ്റിൽനിന്നുള്ള അനുമതിയില്ലാതെ ദ്വീപുനിവാസികളടക്കം ആരും കടക്കരുതെന്നാണ് ഉത്തരവ്. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരം കലക്ടർ രാകേഷ് മിൻഹാസാണ് വെള്ളിയാഴ്‌ച വിചിത്ര ഉത്തരവ് ഇറക്കിയത്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ അഡ്‌മിനിസ്‌ട്രേറ്റർ, വിനോദസഞ്ചാരത്തിന്റെ പേരിൽ സ്വകാര്യസംരംഭങ്ങൾക്ക് പാട്ടത്തിനു നൽകാൻ ലക്ഷ്യമിടുന്ന ദ്വീപുകളാണിത്.
ആൾത്താമസമുള്ള 10 ദ്വീപിലുള്ളവർക്ക് ഈ 17 ദ്വീപുകളിലും സ്വന്തമായി സ്ഥലമുണ്ട്. തേങ്ങ ശേഖരിക്കാനും അവ ഉണക്കി കൊപ്രയാക്കി താൽക്കാലിക ഷെഡുകളിൽ സൂക്ഷിക്കാനുമാണ് ദ്വീപുനിവാസികൾ ഇവിടെ പോകാറുള്ളത്. അതാണിപ്പോൾ ഭരണകേന്ദ്രം തടഞ്ഞത്. ദ്വീപുകാരുടെ കൂട്ടത്തിൽ ഭീകരവാദികളും കള്ളക്കടത്തുകാരും നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്നാണ് ദ്വീപ് ഭരണകേന്ദ്രത്തിന്റെ ഉത്തരവിൽ പറയുന്നത്.
എന്തടിസ്ഥാനത്തിൽ:
മുഹമ്മദ് ഫൈസൽ എംപി
ദ്വീപിലെ ജനങ്ങളെ സംശയനിഴലിൽ നിർത്തി സഞ്ചാരസ്വാതന്ത്ര്യം തടയുന്ന ഉത്തരവ് എന്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ ആർക്കും പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പരിശോധിച്ച് അഡ്‌മിനിസ്‌ട്രേഷൻ അനുമതിയില്ലാതെ ലക്ഷദ്വീപിൽ പ്രവേശനമില്ല. അതിനാൽ നുഴഞ്ഞുകയറ്റവും സാധ്യമല്ല.
ദ്വീപുനിവാസികളുടെ രാജ്യസ്നേഹം ബോധ്യമുള്ളതാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ദ്വീപുസന്ദർശനവേളയിൽ വ്യക്തമാക്കിയിരുന്നു. അതേ ദ്വീപുനിവാസികളെയാണ് അഡ്‌മിനിസ്‌ട്രേറ്റർ സംശയമുനയിൽ നിർത്തുന്നതെന്നും- പ്രസ്‌താവനയിൽ എംപി പറഞ്ഞു.