സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പാക്കിയ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ കൂടുതല്‍ ശക്തമായി പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും ആക്രമണവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കാപ്പ നിയമം ശക്തമായി പ്രയോഗിക്കാന്‍ നിര്‍ദേശം.
എന്നാല്‍ നിസാര സംഭവങ്ങളില്‍ കാപ്പ ചുമത്തുന്ന പോലീസിന്റെ നടപടി പാടില്ലെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിംഗിലാണ് തീരുമാനം. കാപ്പ സംബന്ധിച്ചു പോലീസിന്റെ പരാതികള്‍ക്കും യോഗത്തില്‍ തീരുമാനമായി.
സിആര്‍പിസി 107 നടപടികള്‍ വേഗത്തിലാക്കാനും തടങ്കല്‍ നിര്‍ദേശങ്ങളില്‍ ഒരുമാസത്തിനകം തീരുമാനമെടുക്കാനും സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥകള്‍ പരിശോധിക്കാനും പ്രതികള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനും അവ പര്യാപ്തമാണെങ്കില്‍, പ്രതികള്‍ക്കെതിരേ കാപ്പ ചുമത്തരുതെന്നും പോലീസിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാപ്പ നിയമം നടപ്പാക്കുന്നതില്‍ ജില്ലാ കളക്ടര്‍മാര്‍ പിന്നോട്ടു പോകുന്നുവെന്ന പോലീസിന്റെ പരാതി സര്‍ക്കാരിനു ലഭിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവികള്‍ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ടു നല്കുന്ന ശിപാര്‍ശകള്‍ ഭൂരിഭാഗവും ജില്ലാ കളക്ടര്‍മാര്‍ നിരസിക്കുന്ന സാഹചര്യത്തിലാണ് പരാതി ഉയര്‍ന്നത്. ജില്ലാ പോലീസ് മേധാവികള്‍ ഈ വര്‍ഷം 734 നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു, അതില്‍ 245 എണ്ണം മാത്രമാണ് കളക്ടര്‍മാര്‍ അംഗീകരിച്ചത്. ഇതുമൂലം സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുകയാണെന്ന അഭിപ്രായം പോലീസ് ഉയര്‍ത്തിയിരുന്നു.
ദൃക്സാക്ഷികളുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് പോലീസ് സ്വമേധയാ കേസെടുക്കുന്നത്. നിശ്ചിത കാലയളവിനുള്ളില്‍ മൂന്നു ക്രിമിനല്‍ കേസില്പെടുന്നവര്ക്കെതിരേയാണ് കാപ്പ ചുമത്തുന്നത്. പ്ലീഡര്‍മാരുടെയും നിയമവകുപ്പിന്റെയും അഭിപ്രായം തേടിയ ശേഷമാണ് കളക്ടര്‍ അനുമതി നല്‍കുക.
അഞ്ചുവര്‍ഷം ശിക്ഷകിട്ടാവുന്ന ഒരു കേസ്, ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശിക്ഷിക്കാവുന്ന രണ്ടു കേസുകള്‍ എന്നിവയോ മൂന്ന് കേസുകള്‍ വിചാരണഘട്ടത്തിലോ ആണെങ്കിലാണ് കാപ്പ ചുമത്താനാവുക. ഏഴുവര്‍ഷത്തെ ക്രിമിനല്‍ ചരിത്രവും പരിശോധിക്കും. മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ തടങ്കല്‍ നിരക്ക് വളരെ കുറവാണെന്നാണ് പോലീസ് നല്കുന്ന വിവരം.
തടങ്കല്‍ നിര്‍ദേശങ്ങളില്‍ നിസാര കേസുകള്‍ ഉള്‍പ്പെടുത്തുന്നതും ജില്ലാ കളക്ടര്‍മാര്‍ കാപ്പ ചുമത്തുന്നതില്നിന്നും പിന്തിരിയാന് കാരണമായിട്ടുണ്ട്.
പരാതിക്കാരില്ലാതെ പോലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലും ഗുണ്ട വിരുദ്ധനിയമമായ കാപ്പ ചുമത്താന്‍ അനുമതി നല്‍കാനുള്ള തീരുമാനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ആളുകളെ കുടുക്കാനായി പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരെങ്കിലും ഇതു ദുരുപയോഗിച്ചേക്കാം എന്നാണ് ഉയരുന്ന ആശങ്ക.