വന്യജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസമേഖലകളെ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കുന്നതിനായി സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാനുള്ള കേരളത്തിന്റെ നിയമപരമായ നടപടികൾ തുടങ്ങി.
വനം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സുപ്രീംകോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിംഗ് കോണ്‍സൽ, പരിസ്ഥിതി ലോല മേഖലാ കേസിൽ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, അഡ്വക്കറ്റ് ജനറൽ എന്നിവരുമായി ഇന്നലെ ചർച്ച നടത്തി.
ജനുവരി അഞ്ചിനകം ഇതുവരെ കേരളം സ്വീകരിച്ച നടപടിക്രമങ്ങൾ സുപ്രീംകോടതിയെ അറിയിക്കുന്നതിനുള്ള നടപടികളാണു സ്വീകരിക്കുക.
ഇതിന്റെ ഭാഗമായി അതിനു തൊട്ടു മുൻപുവരെ സ്വീകരിച്ച നടപടികൾ അടക്കം കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യും. ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചു കേന്ദ്രസർക്കാർ ഫയൽ ചെയ്ത കേസിലാണു കേരളം കക്ഷിചേരാനൊരുങ്ങുന്നത്.
ഡൽഹിയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിൽ പരിസ്ഥിതിലോല മേഖലയും ചർച്ചയായേക്കും. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന പ്രധാന ആവശ്യവുമായാണു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്.
ഇതോടൊപ്പം നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന സൂചനകളുമുണ്ട്.