മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി ജില്ലാ തലങ്ങളിൽ നാർക്കോ കോർഡിനേഷൻ സെന്ററുകൾ (എൻകോർഡ്) സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ പറഞ്ഞു. മയക്കുമരുന്നിനെതിരായ പോരാട്ടത്തെ രാഷ്ട്രീയവത്‌കരിക്കരുതെന്നും എല്ലാവരും യോജിക്കണമെന്നും മയക്കുമരുന്ന് വിപത്തിനെ കുറിച്ചുള്ള ചർച്ചയുടെ മറുപടിയിൽ ഷാ പറഞ്ഞു.
നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും എൻകോർഡുകളുണ്ട്. 32 ശതമാനം ജില്ലകളിലും എൻകോർഡ് നിലവിൽ വന്നിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇത് സാധ്യമാകണം. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സാമൂഹികക്ഷേമ ഓഫീസറും ഒന്നിച്ചിരുന്നു കൊണ്ടല്ലാതെ പ്രശ്‌നത്തിന് പരിഹാരമാവില്ല. മയക്കുമരുന്ന് കടത്തുകാർക്കെതിരായി രണ്ടുവർഷത്തിനകം നടപടികൾ കർക്കശമാക്കും. മയക്കുമരുന്ന് കടത്തിന്റെ റൂട്ട് പൂർണമായും മനസ്സിലാക്കിയിട്ടുണ്ട്.
472 ജില്ലകളിലെ മയക്കുമരുന്ന് ശ്രംഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുമരുന്നിന് പകരമായി ഉപയോഗിച്ചുവരുന്ന ഒരുപാട് ഉൽപ്പന്നങ്ങളുണ്ട്. അവയ്‌ക്കെല്ലാം വിലക്കേർപ്പെടുത്തും. മയക്കുമരുന്നിൽ നിന്നുള്ള പണം തീവ്രവാദ ഫണ്ടിങിന് ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിനെ കുറിച്ച് ലഭ്യമാകുന്ന വിവരങ്ങൾ അപ്പപ്പോൾ അറിയിക്കണമെന്ന് ഇന്റർപോളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.