കലാകേരളത്തിന്റെ മിന്നും പ്രകടനങ്ങളുമായി കണ്ണൂരിൽ സംസ്ഥാന കേരളോത്സവത്തിന്റെ വേദികൾ തിങ്കളാഴ്‌ചയുണരും. രണ്ടുവർഷത്തിലേറെ കോവിഡ് കാലത്തിന്റെ വിലക്കുകളിൽ കുരുങ്ങിക്കിടന്ന കലാഭിരുചികളെ ഉണർത്തി വൻ ആവേശത്തോടെയാണ് ഇത്തവണ കേരളോത്സവത്തിൽ നാടുപങ്കുചേരുന്നത്.
ആറുവേദികളിലായി 59 കലാമത്സരങ്ങൾ നടക്കും. വിവിധ ജില്ലകളിൽനിന്ന് മൂവായിരത്തിയഞ്ഞൂറിലധികം മത്സരാർഥികൾ പങ്കെടുക്കും. വ്യക്തിഗതമായും ക്ലബ് തലത്തിലുമാണ് മത്സരം. മികച്ച ജില്ലക്ക് എവർറോളിങ് ട്രോഫി സമ്മാനിക്കും. മികച്ച ക്ലബ്ബിനും പുരസ്‌കാരം നൽകും. കലാപ്രതിഭയ്‌ക്കും തിലകത്തിനും 10,000 രൂപയുടെ പുരസ്‌കാരം നൽകും. 21ന് സമാപന സമ്മേളനം സാഹിത്യകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
കണ്ണൂർ പൊലീസ് മൈതാനിയിലെ ഒന്നാംവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേരളോത്സവം ഉദ്‌ഘാടനം ചെയ്‌തു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി. സ്പീക്കർ എ എൻ ഷംസീർ മുഖ്യാതിഥിയായി. എംഎൽഎമാരായ കെ പി മോഹനൻ, കെ വി സുമേഷ്, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കലക്ടർ എസ് ചന്ദ്രശേഖർ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്, അംഗങ്ങളായ വി കെ സനോജ്, ഷെരീഫ് പാലോളി, സന്തോഷ് കാല, എം പി ഷെനിൻ, പി എം ഷബീർ അലി, എസ് ദീപു, ബോർഡ് മെമ്പർ സെക്രട്ടറി വി ഡി പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.
ഉദ്‌ഘാടനച്ചടങ്ങിന് മുന്നോടിയായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ആർട്‌സിന്റെ സ്വാഗത സംഗീത നൃത്തശിൽപ്പം അരങ്ങേറി. നാടൻപാട്ടുകൾ, കലാപരിപാടികൾ, ഫുട്‌ബോൾ ടോക്ക് ഷോ, ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ബിഗ് സ്‌ക്രീൻ പ്രദർശനം എന്നിവയും നടന്നു.