ബഫർസോണ്‍ വിഷയത്തിൽ ഓരോദിവസവും ജനങ്ങളുടെ ആശങ്കകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലാണ് യോഗം.
ബഫർസോണ്‍ സംബന്ധിച്ച് അടുത്തമാസം കേസ് സുപ്രീം കോടതിയിൽ വരാനിരിക്കെ ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ഉൾപ്പെടെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. നിരവധി ജനവാസമേഖലകൾ ഉപഗ്രഹസർവേയിൽ നിന്ന് വിട്ടുപോയതായുള്ള ആക്ഷേപങ്ങൾ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേർത്തത്.
വനം, റവന്യു. തദ്ദേശം, ധനകാര്യം എന്നീ വകുപ്പ് മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് തലവർമാരും യോഗത്തിൽ പങ്കെടുക്കും. ബഫർസോണ്‍ വിഷത്തിൽ സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു. വിവിധ രാഷ്ട്രീയ, മത സംഘടനകൾ ഇതിനോടകം പ്രതിഷേധവുമായി രംഗത്തുമെത്തിയിട്ടുണ്ട്.