ചരക്കു സേവന നികുതി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടു രണ്ടു കോടി രൂപ വരെയുള്ള കേസുകളിലുൾപ്പെട്ടവരെ ക്രിമിനൽ നടപടിക്രമങ്ങളിൽനിന്ന് ഒഴിവാക്കാൻ ജിഎസ്ടി കൗണ്‍സിൽ യോഗം തീരുമാനിച്ചു. നിലവിൽ ഒരു കോടി രൂപ വരെയുള്ള നിയമലംഘനങ്ങളായിരുന്നു ക്രിമിനൽ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നത്.
രജിസ്റ്റർ ചെയ്യാത്ത ചെറുകിട വ്യാപാരികൾക്കും ഇ കൊമേഴ്സിൽ വിൽപന നടത്താൻ അനുമതി നൽകി. രാജ്യത്തെ എട്ടു കോടിയോളം വരുന്ന വ്യാപാരികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു കരുതുന്നത്.
ജിഎസ്ടിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാൻ കർശന സംവിധാനം ഒരുക്കണമെന്ന് ഓണ്‍ലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. ജിഎസ്ടി തട്ടിപ്പു തടയാനുള്ള പ്രാരംഭ ശ്രമങ്ങൾക്കു കൗണ്‍സിൽ യോഗം തുടക്കം കുറിച്ചു.