ജനവാസ മേഖലയെ ബഫര്‍ സോണില്‍നിന്ന് ഒഴിവാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്.
പരാതികളുണ്ടെങ്കില്‍ പരിഹരിക്കാൻ ഒരു പെര്‍ഫോമ തയാറാക്കിയിട്ടുണ്ട്. അപേക്ഷകരെ സഹായിക്കാനായി പഞ്ചായത്ത് തലത്തിൽ കുടുബശ്രീയുടെ സഹായത്തോടെ ഹെല്‍പ്പ് ഡെസ്ക് രൂപീകരിക്കും.
സുപ്രീം കോടതിക്ക് മുന്‍പാകെ ഇപ്പോള്‍ ഹര്‍ജി നല്‍കിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ബഫര്‍സോണുമായി ബന്ധപ്പെട്ടു ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ വനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ദേശീയ ഉദ്യാനവും പാര്‍ക്കും ഉള്‍പ്പെട്ട മേഖലയിലെ ചുറ്റുമുളള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണായി നില്‍ക്കണം.
ഈ വിധിയെ ജനങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാത്ത വിധം എങ്ങനെ പരിഹരിക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നമുക്കു ജനവാസ മേഖലയല്ലാത്ത സ്ഥലം വളരെ കുറവാണ്. ജനസാന്ദ്രത യുള്ള മേഖലയാണെങ്കില്‍ കൃത്യമായ സ്ഥിതിവിവരം കോടതിയിൽ ഹാജരാക്കണം.
കെട്ടിടങ്ങള്‍, ആശുപതികള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ സുപ്രീംകോടതിക്കു നല്‍കണം. ഇതാണ് നമ്മുടെ ഭാഗത്തുനിന്നു ജനസാന്ദ്രത കാണിക്കുന്നതിനുള്ള തെളിവ്. സാറ്റലൈറ്റ് സര്‍വേ നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതനുസരിച്ചുള്ള ആകാശസര്‍വേ ആണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്.
പരാതി പരിഗണിക്കും
ആകാശസര്‍വേ നടത്തിയതുകൊണ്ടു മാത്രം യാഥാര്‍ഥ്യമായിക്കൊള്ളണമെന്നില്ല എന്നതു സര്‍ക്കാരിനു ബോധ്യമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു വിദഗ്ധ നിഷ്പക്ഷ സമിതിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചിരുന്നു.
ഈ സമിതി മൂന്നുതവണ യോഗം ചേര്‍ന്നു നടപടിക്രമം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായം അറിയണം. അതിനുള്ള അടിസ്ഥാനരേഖയാണ് ആകാശ സര്‍വേയുടെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടില്‍ ഏതെല്ലാം സ്ഥാപനങ്ങളും സ്ഥലങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടാതെ പൊതുജനങ്ങള്‍ക്കു തങ്ങളുടെ സര്‍വേ നമ്പറിലുള്ള സ്ഥലം ഉള്‍പ്പെട്ടുണ്ടോയെന്നും മനസിലാക്കാം.