സംസ്ഥാനത്ത് കശുവണ്ടി പ്രതിസന്ധി 2015 മുതൽ തുടങ്ങിയെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. ഒരു കിലോ തോട്ടണ്ടിയുടെ വില 110 രൂപയാണ്. പ്രൊസസിംഗ് ചെലവ് 55 രൂപ കൂടിയാകുന്പോൾ ആകെ ചെലവ് 165 രൂപയാകും. എന്നാൽ ഒരു കിലോ കശുവണ്ടി വിൽക്കാനാകുന്നത് 120 രൂപയ്ക്കാണ്. ഫലത്തിൽ ഒരുകിലോയുടെ പുറത്ത് 40 രൂപ നഷ്ടം വരും. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉത്പാദന ചെലവ് കുറച്ചും സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയും മേഖലയെ ലാഭത്തിലാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മതിയായ തൊഴിൽദിനങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് ഇഎസ്ഐ ആനുകൂല്യത്തിൽനിന്നു കശുവണ്ടി തൊഴിലാളികൾ പുറത്താകുന്ന സാഹചര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. ആറു മാസത്തിൽ 78 തൊഴിൽ ദിനങ്ങൾ ലഭിച്ചാൽ മാത്രമേ ഇഎസ്ഐ ആനുകൂല്യം ലഭിക്കൂ. പരാന്പരാഗത വ്യവസായങ്ങളുടെ കാര്യത്തിൽ ഇഎസ്ഐ കോർപറേഷൻ ഈ നിലപാടുകൾ തിരുത്തേണ്ടതാണെന്നു മന്ത്രി വ്യക്തമാക്കി. തൊഴിൽദിനങ്ങൾ വർധിപ്പിക്കുന്നതിനടക്കം ഒരു പ്രത്യേക പാക്കേജ്കൂടി കൊണ്ടുവരാൻ വിദഗ്ധ സമിതിയോടു സർക്കാർ നിർദേശിക്കും. നിലവിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഫാക്ടറികൾ മെച്ചപ്പെടുത്താൻ ഈ മാസം തന്നെ പദ്ധതി പ്രഖ്യാപിക്കും. കശുവണ്ടിത്തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്കീം നടപ്പാക്കുന്നതു നിലവിൽ പരിഗണനയിലില്ലെന്നും മന്ത്രി രാജീവ് പറഞ്ഞു.
കശുവണ്ടി മേഖലയിൽ പ്രതിസന്ധിമൂലം ആരും ആത്മഹത്യചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു മന്ത്രി പി. രാജീവ്. എന്നാൽ ആത്മഹത്യ ചെയ്തവരുടെ പേരു സഹിതം വെളിപ്പെടുത്തിയിട്ടും അതുപോലും മന്ത്രിക്കു നൽകാത്ത ഉദ്യോഗസ്ഥരുടെ നടപടി ദൗർഭാഗ്യകരമെന്നും പി.സി. വിഷ്ണുനാഥ് ചോദ്യോത്തര വേളയിൽ വിമർശിച്ചു. കശുവണ്ടി വ്യവസായം തകർന്നതു കാരണം വ്യവസായികൾ ആത്മഹത്യ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടില്ലെന്നും എന്നാൽ പ്രതിസന്ധികൾ നിരവധി വ്യവസായികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്. വിവിധ കാരണങ്ങളാൽ മേഖലയിലുണ്ടായ പ്രതിസന്ധിമൂലം വ്യവസായികളുടെ ബാങ്കുകളുടെ കുടിശിക വർധിക്കുകയും തിരിച്ചടവു മുടങ്ങുകയും ജപ്തി നടപടികൾ നേരിടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.