ഇരിട്ടി: വർഷങ്ങളായി കാട്ടാനകൾ താവളമാക്കിയ ആറളം ഫാമിലെ കൃഷിയിടത്തിൽ കടുവകൂടി എത്തിയതിയോടെ ഫാമിലെ എല്ലാ പ്രവർത്തികളും നിലക്കുന്ന അവസ്ഥയിലായി. ഇവിടെ ജോലിചെയ്യുന്ന തൊഴിലാളികളിൽ മുന്നിലൊന്ന് പേർമാത്രമാണ് തിങ്കളാഴ്ച്ച ജോലിക്കെത്തിയത്. സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജോലിയിൽ നിന്നും വിട്ടുനിന്നു.
കടുവ ഇപ്പോൾ ഉണ്ടെന്ന് കരുതുന്ന ഫാം അഞ്ചാം ബ്ലോക്കിന്റെ പ്രവർത്തനം അധികൃതർ പൂർണ്ണമായും നർത്തിവെച്ചു. ഈ ബ്ലോക്കിൽ തൊഴിലെടുക്കേണ്ട 40തോളം തൊളിലാളികളിൽ ജോലിക്കെത്തിയ പതിനഞ്ചോളം തൊഴിലാളികളെ തിങ്കളാഴ്ച ഫാമിന്റെ സെൻട്രൽ നേഴ്‌സറിയിലേക്ക് മാറ്റി. റബർ ഒഴികെ നിരവധി കാർഷിക വിളകളുള്ള ഈ ബ്ലോക്കിന്റെ പ്രവർത്തനം നിലക്കുന്നതോടെ ഫാമിന്റെ ഇപ്പോഴുള്ള സാമ്പത്തിക സ്ത്രോതസ്സ് നിലക്കുന്ന അവസ്ഥയും ഉണ്ടാകും. ഇത് ഇപ്പോൾ കഠിനമായ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഫാമിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കും.
അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാം പറമ്പിൽ വനപാലകർ കണ്ടെത്തിയ കടുവ മൂന്ന് ദിവസം മുൻപാണ് ആറളം പഞ്ചായത്തിലെ ജനവാസ മേഖല വഴി കൊക്കോട് പുഴ കടന്ന് ഫാമിന്റെ രണ്ടാം ബ്ലോക്കിലെത്തിയത്. ഇവിടെ നിന്നും കടുവ സ്വമേധയാ വനത്തിലേക്ക കടക്കുമെന്നാണ് വനപാലകർ കരുതിയിരുന്നത്. എന്നാൽ വനപാലകരുടെ വിശ്വാസം അസ്ഥാനത്തായി. ഒന്നാം ബ്ലോക്കിൽ എത്തിയ കടുവയുടെ ദൃശ്യം ചെത്ത് തൊഴിലാളി മൊബൈലിൽ പകർത്തിയതോടെ ഫാം പുനരധിവാസ മേഖലയിലുള്ളവരും തൊഴിലാളികളും കുടുതൽ ആശങ്കയിലായി. ഞായറാഴ്ച്ച ഒന്നാം ബ്ലോക്കിൽ നിന്നും ഫാം നഴ്‌സറിക്ക് സമീപമുള്ള അഞ്ചാം ബ്ലോക്കിലേക്ക് കടുവ കടന്നതായും ചെത്തു തൊഴിലാളി തന്നെ കണ്ടു. എന്നാൽ തിങ്കളാഴ്ച്ച ആരും കടുവയെ കണ്ടതായി പറയുന്നില്ല. പ്രദേശത്തെ പ്രധാന കേന്ദ്രങ്ങളിലും വഴികളിലും വനം വകുപ്പിന്റെ ദ്രുതകർമ്മ സേന അംഗങ്ങൾ പട്രോളിംങ്ങ് നടത്തി വരികയാണ്.
previous post