സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യ ട്യൂഷൻ സെന്ററുകൾ നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി ഉദ്യോഗസ്ഥർ കുടുങ്ങി. പയ്യന്നൂർ, ഇരിട്ടി മേഖലകളിലെ നാല് സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ പത്തു മുതൽ 12.30 വരെ നടത്തിയ പരിശോധനയിലാണ് സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യ ട്യൂഷൻ സെന്ററുകളിലും പിഎസ്സി കോച്ചിംഗ് സെന്ററുകളിലും ക്ലാസെടുക്കുന്നതായി കണ്ടെത്തിയത്.
വേതനം അതത് ദിവസങ്ങളിൽ കൈപ്പറ്റാറുണ്ടെന്നും യഥാർഥ പേരും തൊഴിലും വിദ്യാർഥികളിൽനിന്ന് മറച്ചുവച്ചാണ് ഇവർ ക്ലാസെടുക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അവധിദിവസങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസെടുക്കുന്നതായും ഇത് അഭ്യസ്തവിദ്യരുടെ തൊഴിലവസരം നഷ്ടപ്പെടുത്തുന്നതായും വിജിലൻസ് ഡയറക്ടർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താൻ ശിപാർശ ചെയ്യുമെന്നും പരിശോധന തുടരുമെന്നും വിജിലൻസ് ഡിവൈഎസ്പി അറിയിച്ചു. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്, ഇൻസ്പെക്ടർമാരായ ടി.ആർ. മനോജ്, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.