കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) 2022 ബിൽ നിയമസഭ പാസാക്കി. അനുമതി കൂടാതെ മണലെടുക്കുന്നതു തടയാനായി 2001-ൽ പാസാക്കിയ നിയമത്തിനാണ് ഭേഗഗതി ബിൽ പാസാക്കിയത്.
ചട്ടലംഘനത്തിന് ഓരോ ദിവസവുമുള്ള പിഴ ആയിരത്തിൽനിന്ന് അരലക്ഷം രൂപയായി ഉയർത്തും. കാൽ ലക്ഷം രൂപ പിഴ അഞ്ചുലക്ഷമായി ഉയർത്തും. പരമാവധി ജയിൽ ശിക്ഷ രണ്ടുവർഷം എന്നതിൽ മാറ്റമില്ല.
ചട്ടലംഘനപ്രകാരം പിടികൂടുന്ന മണൽ പൊതുമരാമത്ത് നിശ്ചയിക്കുന്ന നിരക്കിൽ നിർമിതിക്കോ കലവറയ്ക്കോ കൈമാറാനും തുക റിവർ മാനേജ്മെന്റ് ഫണ്ടിൽ അടയ്ക്കാനും ബില്ലിൽ നിർദേശിക്കുന്നു. കണ്ടുകെട്ടിയ മണൽവില ജില്ലാ കളക്ടർ നിശ്ചയിക്കണമെന്നും നടപടിക്രമം പാലിച്ച് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ ലേലത്തിലൂടെ വിൽക്കണമെന്നും നിർദേശിക്കുന്നു.
നിലവിൽ നദികളിൽനിന്നു മണൽ വാരുന്നില്ലെന്നും സാമൂഹിക ആഘാത പഠന റിപ്പോർട്ട് ലഭിച്ചശേഷം നദികളിലെ മണൽ വാരൽ ആരംഭിക്കുമെന്നും മന്ത്രി കെ. രാജൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. ബിൽ സബ്ജറ്റ് കമ്മിറ്റിക്കു വിട്ടു.
ലാൻഡ് ട്രൈബ്യൂണൽ വിധിക്കെതിരേ പരാതി നൽകാൻ നിയമഭേദഗതി പാസാക്കി
തിരുവനന്തപുരം: ലാൻഡ് ട്രൈബ്യൂണൽ ബില്ലിനെതിരേ അപ്പീൽ സമർപ്പിക്കാൻ കേരള ഭൂപരിഷ്കരണ (ഭേദഗതി) 2021 നിയമസഭ പാസാക്കി. 1963-ലെ കേരള ഭൂപരിഷ്കരണ നിയമപ്രകാരമുള്ള ലാൻഡ് ട്രൈബ്യൂണൽ ഉത്തരവിനെതിരേ അപ്പീൽ സമർപ്പിക്കാൻ നിലവിൽ വ്യവസ്ഥയില്ല.
കുടിയാനാണെന്ന് അവകാശം ഉന്നയിക്കുന്ന ഒരാൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാനായി ലാൻഡ് ട്രൈബ്യൂണലിന്റെ 106 ബി വകുപ്പു പ്രകാരമുള്ള ഉത്തരവിനെതിരേ അപ്പീലിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നതാണ് നിയമഭേദഗതി. നിയമസഭ പാസാക്കിയ ബിൽ സബ്ജറ്റ് കമ്മിറ്റിക്കു വിട്ടു.