പെൺകുട്ടികൾക്ക് മാത്രമായി ഹോസ്റ്റൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഹൈക്കോടതി ഉൾപ്പെടെ വിമർശനം ഉന്നയിച്ചതിനു പിന്നാലെ വിചിത്ര നടപടിയുമായി സർക്കാർ. ആൺകുട്ടികൾക്കും രാത്രി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ “ലിംഗനീതി’ ഉറപ്പാക്കി.
രാത്രി ഒൻപതരയ്ക്കു മുൻപ് പെൺകുട്ടികൾ ഹോസ്റ്റലിൽ കയറണമെന്ന നിർദേശമായിരുന്നു എതിർപ്പിനും വിവാദത്തിനും കാരണമായത്. ആൺകുട്ടികൾക്ക് ഈ നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇതിനെതിരെ വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർഥിനികളുടെ പരാതികേട്ട കോടതി ആൺകുട്ടികൾക്ക് ലഭി ക്കുന്ന സ്വാതന്ത്ര്യം പെൺകുട്ടികൾക്കും ഉറപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു.
ഇതോടെ പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ആൺകുട്ടികൾക്കും ഏർപ്പെടുത്തി. രാത്രി ഒന്പതരക്ക് മുന്‍പായി വിദ്യാര്‍ഥികള്‍ തിരികെ പ്രവേശിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് ബാധകമാണ്. ഹോസ്റ്റല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ലിംഗവിവേചനം ഉണ്ടാകരുതെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍, ഡെന്റല്‍ ഉള്‍പ്പെടെയുള്ള യുജി വിദ്യാര്‍ഥികളുടെ വനിതാ ഹോസ്റ്റല്‍ സമയക്രമവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഹോസ്റ്റലുകളുടെ ഗേറ്റുകള്‍ രാത്രി 9.30 ന് അടക്കും. ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡ് മൂവ്മെന്റ് രജിസ്ട്രേഷന് സൂക്ഷിക്കണം. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കാണ് 9:30 എന്ന സമയം കര്‍ശനമായി ബാധകമാവുക.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ 9.30 നുള്ളില്‍ തിരികേ പ്രവേശിക്കണമെന്നത് കര്‍ശനമാണ്. ഈ കാര്യത്തില്‍ കോളജ് അധികൃതരില്‍ നിന്ന് ലിംഗവിവേചനം ഉണ്ടാകരുത്. 9.3ന് ശേഷം തിരിച്ചെത്തേണ്ട സാഹചര്യമുണ്ടായാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ രക്ഷകര്‍ത്താവിന്റെ കുറിപ്പ് വാര്ഡന് നല്‍കണം. കുറിപ്പില്‍ പറയുന്ന സമയത്തിനു ശേഷമാണ് തിരിച്ചെത്തുന്നതെങ്കില്‍ വിദ്യാര്‍ഥി മുവ്മെന്റ് രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം. ആവശ്യമെങ്കില്‍ രക്ഷിതാവിനേയും വിവരം അറിയിക്കാം.
രണ്ടാം വര്‍ഷം മുതല്‍, വൈകി തിരികെയെത്തുന്ന വിദ്യാര്‍ഥികള്‍ ഐഡി കാര്‍ഡുകള്‍ ഗേറ്റിലെ സെക്യൂരിറ്റിയെ കാണിച്ച് ബോധ്യപ്പെടുത്തുകയും മൂവ്മെന്റ് രജിസ്റ്ററില്‍ സമയം കാണിച്ച് ഒപ്പുവയ്ക്കുകയും ചെയ്തതിനുശേഷമേ അകത്തുപ്രവേശിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.