സംസ്ഥാനത്ത് നവംബർ മാസം മൂന്നര ലക്ഷം കാർഡ് ഉടമകൾ മുൻ മാസത്തെ അപേക്ഷിച്ച് അധികമായി റേഷൻ വാങ്ങി. നവംബറിലെ റേഷൻ വിതരണം ഡിസംബർ മൂന്നു വരെ നീട്ടി നൽകിയതിനാലാണ് കൂടുതൽ പേർക്ക് അവസരം ലഭിച്ചത്. വെള്ള കാർഡ് ഉടമകൾക്ക് 8 കിലോ സ്പെഷൽ ഉൾപ്പെടെ 10 കിലോ അരി അനുവദിച്ചതും കൂടുതൽ പേർ റേഷൻ കടകൾ തേടി എത്താൻ കാരണമായി.
ഒക്ടോബറിൽ 74.34 ലക്ഷം കാർഡ് ഉടമകളാണു റേഷൻ വാങ്ങിയത് (79.39%). എന്നാൽ നവംബറിൽ 77.89 ലക്ഷം പേരാണു (83.83%) റേഷൻ വിഹിതം കൈപ്പറ്റിയത്. നവംബർ മൂന്നാം വാരം റേഷൻ കടകളിലെ ഇപോസ് സംവിധാനത്തിലെ തകരാർ മൂലം റേഷൻ വിതരണം പല ദിവസങ്ങളിലും മുടങ്ങിയതോടെ 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി റേഷൻ വിതരണം ക്രമീകരിച്ചിരുന്നു. സമയക്രമം മനസ്സിലാക്കാതെ ജനം വലഞ്ഞതോടെ പലർക്കും റേഷൻ ലഭിക്കാത്ത സാഹചര്യം ആയിരുന്നു. വിതരണം അവസാനിക്കേണ്ടിയിരുന്ന നവംബർ 30 വരെ 75 ലക്ഷത്തോളം കാർഡ് ഉടമകൾക്കാണു വാങ്ങാൻ സാധിച്ചത്.
പരാതികളെത്തുടർന്നാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിതരണം ഡിസംബർ മൂന്നിലേക്കു നീട്ടിയത്. ഒക്ടോബറിലും റേഷൻ വിതരണത്തിന്റെ തീയതി നീട്ടാൻ ആവശ്യം ഉയർന്നെങ്കിലും വകുപ്പ് വഴങ്ങിയിരുന്നില്ല. ഇ പോസ് തകരാർ പൂർണമായി പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ, ജില്ലകൾ തിരിച്ച് രാവിലെയും വൈകിട്ടുമായുള്ള വിതരണ ക്രമീകരണം ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും.