അഴിമതിക്കും സ്വജനപക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള പരാതി ലോകായുക്ത പരിഗണിച്ചതിനെതിരേയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
പിപിഇ കിറ്റിലെ അഴിമതി സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നു കോടതി വാക്കാല്‍ വ്യക്തമാക്കി. ദുരന്തനിവാരണ നിയമപ്രകാരമാണ് പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ നല്‍കിയതെന്നും അഴിമതി നിരോധന നിയമപ്രകാരം കേസ് പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു.
എന്നാൽ, അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നു കോടതി ചോദിച്ചു. പിപിഇ കിറ്റിന് ഉയര്‍ന്ന വില ഈടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തേണ്ടതുണ്ട്.
ദുരന്തകാലത്ത് ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിലകൊള്ളേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനാണെന്നു കോടതി ചോദിച്ചു.
തിരുവനന്തപുരത്തെ വനിതാ കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. പിപിഇ കിറ്റ് വാങ്ങിയതില്‍ ഉള്‍പ്പെടെ അഴിമതി ഉണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരം പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് നിയമപരമായി അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന് ഖോബ്രഗഡെ അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി ആരോപിച്ചു സമര്‍പ്പിച്ച പരാതി പരിഗണിച്ച ലോകായുക്ത, അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കും ഹര്‍ജിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് നിയമപരമല്ലെന്നാരോപിച്ചാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
കിറ്റ് ലഭ്യമാകുന്നതിനു മുമ്പുതന്നെ ഒന്‍പത് കോടി രൂപ അനുവദിച്ചിരുന്നുവെന്നും വേണ്ടത്ര സൂക്ഷ്മതയോടെയല്ല മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതെന്നും ലോകായുക്തയ്ക്കു നല്കിയ പരാതിയിൽ പറയുന്നു.
450 രൂപയ്ക്ക് ലഭിക്കേണ്ട പിപിഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്നും നടപടികളില്‍ അഴിമതിയുണ്ടെന്നുമാണ് ആരോപണം. കെ.കെ. ശൈലജ ഉള്‍പ്പെടെ 11 പേർക്ക് നോട്ടീസ് നല്‍കാനാണ് ലോകായുക്ത ഉത്തരവിട്ടത്.