25.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ശമ്പളം മുടങ്ങിയിട്ട് നാലുമാസം ; ആറളം ഫാമിലെ തൊഴിലാളികൾ പട്ടിണിയിലേക്ക് പണത്തിനായുള്ള അപേക്ഷ നിരസിച്ച് ധനകാര്യ വകുപ്പ്
Iritty

ശമ്പളം മുടങ്ങിയിട്ട് നാലുമാസം ; ആറളം ഫാമിലെ തൊഴിലാളികൾ പട്ടിണിയിലേക്ക് പണത്തിനായുള്ള അപേക്ഷ നിരസിച്ച് ധനകാര്യ വകുപ്പ്

ഇരിട്ടി: നാലുമാസമായി വേതനം കിട്ടാതെ തൊഴിലെടുക്കുകയാണ് ആറളം ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികളും ജീവനക്കാരും. ഓഗസ്റ്റ്, സെപ്റ്റംബർ,ഒക്ടോബർ , നവംബർ മാസത്തെ ശമ്പളമാണ് ഇവിടുത്തെ തൊഴിലാളികൾക്കും ജീവനക്കാർക്കും മുടങ്ങിയിരിക്കുന്നത്. ഇനി എന്ന് നൽകും എന്ന് പറയാൻ പറ്റാത്ത സാമ്പത്തിക ഞെരുക്കത്തിലാണ് ഫാം അധികൃതരും. ശബളം നൽകാനായി പണം ചോദിച്ചുള്ള അപേക്ഷയുമായി ഇനി ഇങ്ങോട്ട് എത്തേണ്ടെന്ന മറുപടി ധനകാര്യവകുപ്പിൽ നിന്നും ഫാം മാനേജ്‌മെന്റിന് രേഖാമൂലം ലഭിച്ചുകഴിഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഫാം മാനേജ്‌മെന്റ് നൽകി രണ്ട് അപേക്ഷകളും ധനകാര്യ വകുപ്പ് നിരസിച്ച തിരിച്ചയച്ചു. തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള പണം ഫാമിൽ നിന്നു തന്നെ കണ്ടെത്തണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള മാർഗങ്ങളൊന്നും ഫാമിന് കണ്ടെത്താനാവില്ല. സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഫാമിന്റെ ഭാവിയും തൊഴിലാളികളുടെ നിലനില്പ്പും ഭീഷണിയിലായിരിക്കുകയാണ്
സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജീവനക്കാരുമാടക്കം ഫാമിൽ 390പേരാണ് ഉള്ളത്. ഇതിൽ താല്ക്കാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200ഓളം പേർ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ടവരാണ്. ഒരുമാസത്തെ വേതനാം നം മാത്രം നൽകാൻ 50 ലക്ഷത്തോളം രൂപ വേണം. ജീവനക്കാർക്കുള്ള പി എഫ് വിഹിതവും പിരിഞ്ഞ ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണവും നിലച്ചിരിക്കുകയാണ്. ഇതിനുമാത്രമായി രണ്ട് കോടിയോളം രൂപ വേണ്ടി വരുമെന്നാണ് പറയുന്നത്. ഓണത്തിന് തൊഴിലാളികൾ പട്ടിണി സമരം പ്രഖ്യാപിച്ചതുകൊണ്ടാണ് ഒരു മാസത്തെ ശബളം അനുവദിച്ചത്. അന്ന് ഒന്നരക്കോടി രൂപയാണ് വേതനം അനുവദിക്കുന്നതിന് സർക്കാർ അനുവദിച്ചത്. അന്ന് നാലു കോടിയാണ് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും ധനകാര്യ വകുപ്പ് ഇടപെട്ട് ഒന്നരക്കോടിയായി വെട്ടിച്ചുരുക്കുകയായിരുന്നു.
വരുമാനം സ്വന്തമായി കണ്ടെത്തണമെന്ന് സർക്കാർ പറയുമ്പോഴും വൻ പ്രതിസന്ധിയാണ് വർഷങ്ങളായി ഫാമിൽ ഉടലെടുത്തിരിക്കുന്നത്. നിത്യ ചിലവുകൾക്ക് പോലും പണം കണ്ടെത്താൻ എന്തു ചെയ്യുമെന്നകാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. അഞ്ചുകോടിയെങ്കിലും സർക്കാറിൽ നിന്നും ലഭിച്ചാൽ ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരമാകും. മുടങ്ങി കിടക്കുന്ന നാലു മാസത്തെ ശബളം നൽകണമെങ്കിൽ രണ്ട് കോടിയിലധികം വേണം. പിരിഞ്ഞുപോയ ജീവിനക്കാർക്ക് നൽകാനുള്ള ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും നല്കാൻ രണ്ട് കോടിയിലധികം വേണം. ബാങ്ക് ലോണും മറ്റ് ചിലവുകൾക്കുമായി ഒരു കോടിയോളം വരും. ഇപ്പോൾ ഫാമിലുള്ള ഏക വരുമാനം ലാറ്റക്‌സിൽ നിന്നും ലഭിക്കുന്ന തുച്ഛമായ തുക മാത്രമാണ്. പ്രധാന വരുമാന മാർഗ്ഗമായിരുന്ന തേങ്ങയിൽ നിന്നും കുരങ്ങ് , ആനശല്യങ്ങൾ കാരണം ഒരു ലക്ഷം പോലും ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ വർഷം കശുമാവിന്റെ ചുവട്ടിലെ കാട് വെട്ടിതെളിയിച്ചവകയിൽ നല്കാനുള്ള കൂലി ഇനിയും നല്കാനുണ്ട്. കശുമാവ് പൂക്കുന്നതിന് മുൻമ്പ് കാടുകൾ വെട്ടിതെളിയിക്കണം. 50 ലക്ഷത്തിലധികം തുക ഇതിനുമാത്രമായി വിനിയോഗിക്കേണ്ടിവരും. 2021 ഓഗസ്റ്റ് മുതൽ ഗ്രാറ്റുവിറ്റി ഇനത്തിലും 2022 ജൂലായ് മുതൽ പി എഫ് ഇനത്തിലും അടയ്ക്കാനുള്ള പണം മുടങ്ങി കിടക്കുകയാണ്. ഇതിനും ലക്ഷങ്ങൾവേണ്ടിവരും. കശുവണ്ടി സീസൺ ആരംഭിക്കുന്നതുവരെ കടുത്തപ്രതിസന്ധിയാണ് നേരിടേണ്ടിവരിക. വൈവിധ്യവത്ക്കരണത്തിലൂടെ വരുമാനം കണ്ടെത്താനുള്ള പദ്ധതികൽ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നും എല്ലാ മാർഗ്ഗങ്ങളിലൂടേയും വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നുമാണ് ഫാമിൽ എം ഡിയുടെ ചുമതലയുളള ഡിസ്ട്രിക് ഡവലപ്‌മെന്റ് കമ്മീഷണർ ഡി.ആർ. മേഖശ്രീ പറയുന്നത്. താല്ക്കാലിക തൊഴിലാളികൾക്കും പ്ലാന്റേഷൻ തൊഴിലാളികൾക്കും ഒരുമാസത്തെ വേതനം അനുവദിച്ചതായും അവർ പറഞ്ഞു.

Related posts

തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

സിപിഐ ഇരിട്ടി മണ്ഡലം സമ്മേളനം ഉദ്ഘാടനം

Aswathi Kottiyoor

വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ എഴുപത്തി ആറാം സ്ഥാപകദിനം

Aswathi Kottiyoor
WordPress Image Lightbox