തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം നൽകിയ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതികൾക്ക് ജാമ്യമില്ല. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധു, മൂന്നാം പ്രതി വിജയകുമാരൻ നായർ എന്നിവരുടെ ജാമ്യ ഹർജിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്.
ആരോഗ്യസ്ഥിതി മോശമാണെന്നും തങ്ങൾ തെളിവ് നശിപ്പിച്ചു എന്ന ആരോപണത്തിൽ കഴന്പില്ലെന്നുമാണ് ഇവർ ജാമ്യ ഹർജിയിൽ അവകാശപ്പെട്ടത്. ഷാരോൺ രാജ് – ഗ്രീഷ്മ പ്രണയബന്ധം തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നും ഗ്രീഷ്മയെ മാനസികമായി തളർത്താനാണ് തങ്ങളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതെന്നുമുള്ള ഇവരുടെ വാദങ്ങളും കോടതി തള്ളി.
മൂന്ന് പ്രതികളും ചേർന്ന് ആസൂത്രിതമായി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഗ്രീഷ്മയെ കേസിൽ നിന്ന് രക്ഷിക്കാൻ കൂട്ടുപ്രതികൾ ശ്രമിച്ചെന്നും പോലീസ് ആരോപിക്കുന്നു.
നെയ്യാറ്റൻകര മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇവർ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.