അടക്കാത്തോട് : കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ അടക്കാത്തോട്ടിലെ പുലിയിളക്കൽ സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ദുരൂഹതകൾ നീക്കണമെന്നും ഭാര്യയും കുടുംബവും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സന്തോഷിനെ വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ വെണ്ടേക്കുംചാൽ ശാന്തിഗിരി റോഡിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ദേഹമാസകലം പരിക്കേറ്റ പാടുകളും കാലിലെ ചെരുപ്പ് അഴിഞ്ഞ് പോവാത്തതും, കീശയിലുണ്ടായിരുന്ന മൊബൈൽ ഫോൺ താഴെ വീഴാത്തതും, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് തന്നെയാണ് സംശയിക്കുന്നതെന്ന് ഭാര്യയും ബന്ധുക്കളും പറഞ്ഞു.
വെള്ളിയാഴ്ച രാത്രി വയക്ക് മെഷീൻ നന്നാക്കി കേളകത്ത് നിന്നും അടക്കാതോട്ടിലെ വീട്ടിലേക്ക് വരുന്ന വഴി പാറത്തോട്ടിൽ വച്ച് ഒരു സംഘമാളുകൾ മർദ്ദിച്ചുവെന്നാണ് സന്തോഷ് വീട്ടിലെത്തി പറഞ്ഞത്. റോഡിൽ തടസ്സമായി നിന്നവരോട് മാറാൻ ആവശ്യപ്പെടുകയും ഇവർ മാറാത്തതിനെ തുടർന്ന് ഇവരെ ചീത്ത വിളിച്ചുവെന്ന് പറഞായിരുന്നു മർദ്ദിച്ചതെന്നും സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു .
അഞ്ചോളമാളുകൾ സംഘത്തിലുണ്ടായിരുന്നതും പോലീസിൽ പരാതിപ്പെടരുതെന്ന് സംഘം ഭീഷണിപ്പെടുത്തിയതായും സന്തോഷ് കുടുംബത്തോട് പറഞ്ഞിരുന്നു.
കണ്ണിന് സമീപം സാരമായ പരിക്ക് പറ്റിയ നിലയിലാണ് സന്തോഷ് വീട്ടിലെത്തിത്. മറ്റ് പരിക്കുകളൊന്നും വീട്ടുകാരുടെ പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ശനിയാഴ്ച രാവിലെ മരുന്നു വാങ്ങാനായി കേളകത്തേക്ക് പോയ സന്തോഷ് പിന്നീട് തിരികെ വീട്ടിലെത്തിയിട്ടില്ല.ഇതിനിടയിൽ പലരും ഒത്തുതീർപ്പിനായി വിളിച്ചെന്നും, തൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഈ സംഘം ശ്രമം നടത്തിയെന്നും സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച മർദ്ദിച്ച സംഘത്തിൽ ഉണ്ടായിരുന്നയാൾ പ്രശ്നം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു വിളിക്കുന്നുണ്ടെന്നും അങ്ങോട്ട് പോകണമെന്നും സന്തോഷ് പറഞ്ഞതായി ഭാര്യ പറയുന്നു.
വൈകിട്ട് അഞ്ച് മണി വരെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും അഞ്ചുമണിക്ക് ശേഷം ഫോൺ സ്വിച്ച് ഓഫായി.സന്തോഷിനെ കാണാതായതോടെ രാത്രിയിൽ കേളകം സ്റ്റേഷനിൽ പരാതി നൽകി .തുടർന്ന് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ചയിലും നാട്ടുകാരും ബന്ധുക്കളും
തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സന്തോഷ് യാതൊരു കാരണവശാലും അത്മഹത്യ ചെയ്യില്ലെന്നും വെള്ളിയാഴ്ച മർദ്ദിച്ച സംഘം തന്നെ ശനിയാഴ്ച വീണ്ടും മർദ്ദിച്ച് കൊന്നു കെട്ടിതൂക്കിയതാവാമെന്നുമാണ് ഭാര്യയും ബന്ധുക്കളും ആരോപിക്കുന്നത്.മരണത്തിലെ ദുരൂഹത അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി അയച്ചിട്ടുണ്ട്.