ഇരിട്ടി: പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെട്ടതിന്റെ ഗുണം യാഥാർത്ഥ്യമാക്കുന്നതിന് അധ്യാപകരുടെ ശാക്തീകരണം പൂർണ്ണ അർത്ഥത്തിൽ നടപ്പിലാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഭൗതിക സാഹചര്യം മെച്ചപ്പെട്ടതിലൂടെ പൊതുവിദ്യാലയങ്ങളിൽ 10.5 ലക്ഷം കുട്ടികളുടെവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പടിയൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിന് അനുവദിച്ച രണ്ടെരകോടി രൂപ ഉപയോഗിച്ച നിർമ്മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ നിയോജക മണ്ഡലം എം എൽ എ കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്ജ്, പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ജില്ലാപഞ്ചായത്ത് അംഗം എൻ.പി. ശ്രീധരൻ, പൊതുമരാമത്ത് വകുപ്പ് തലശേരി ബിൽഡിംങ് ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. ജിഷാകുമാരി, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ആർ. മിനി, ജനപ്രതിനിധികളായ കെ. അനിത, സിബികാവനാൽ, ഡി ഡി ഇ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ കോഡിനേറ്റർ പി.വി. പ്രദീപൻ, ഇരിക്കൂർ എ ഇ ഒ പി.കെ. ഗിരീഷ് മോഹൻ, സ്‌കൂൾ പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ, പ്രധാനധ്യാപിക എ.കെ. നിർമ്മല. പി ടി എ പ്രസിഡന്റ് വി.വി. രാജീവ്, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ പി.പി. ഹാരീസ് വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളായ എം. ഷിനോജ്, ആർ. രാജൻ, എ.സി. സെബാസ്ററ്യൻ, എ.കെ. ദിലീപ്കുമാർ, കെ.വി. സബാഹ് മാസ്റ്റർ, ടി. ഫൽഗുനൻ, വിഷ്‌നേഷ് ഷെറിൻ എന്നിവർ സംസാരിച്ചു.
പ്ലാൻ ഫണ്ടിൽ നിന്നും ലഭിച്ച ഒന്നരക്കൊടി രൂപ ഉപയോഗിച്ച് നിർമ്മിച്ച 200 പേർക്ക് ഇരിക്കാവുന്ന കോൺഫ്രറൻസ് ഹാൾ, ഹൈസ്‌കൂൾ ലാബുകൾക്കായുള്ള രണ്ട് മുറികൾ എന്നിവ ഉൾപ്പെടുന്ന കെട്ടിടവും കിഫ്ബി സഹായത്തോടെ ഒരുകോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച പ്ലസ്ടു ലാബ് സൗകര്യമുള്ള കെട്ടിടവുമാണ് ഉദ്ഘാടനം ചെയ്തത്.