കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുടെ അന്വേഷണം കേരളത്തിലേക്കു വ്യാപിക്കുന്നു. സ്ഫോടനത്തിന്റെ അണിയറഒരുക്കങ്ങൾ നടത്തിയെന്നു സംശയിക്കുന്ന വ്യക്തിയുടെ അടിക്കടിയുള്ള കേരള സന്ദർശനമാണു കേന്ദ്ര സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നത്. അതിനായി കേന്ദ്ര ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്നു കൊച്ചിയിൽ നടക്കും.
കോയമ്പത്തൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കു സ്ഫോടകവസ്തുക്കൾ എത്തിച്ചതു കേരളത്തിൽനിന്നാണെന്ന സംശയം ബലപ്പെടുന്ന സാഹചര്യത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കോയമ്പത്തൂർ സ്ഫോടനത്തിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണു മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയുടെ കേരളത്തിലെ ബന്ധങ്ങൾ ആശങ്കാജനകമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. കേരള പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) കേന്ദ്ര ഏജൻസികളെ സഹായിക്കുന്നുണ്ട്.
സമാനസ്വഭാവമുള്ള കേസുകളിൽ പ്രതികളായി സമീപകാലത്തു ജയിൽമോചിതരായവരുടെ പട്ടിക തയാറാക്കിയാണ് എടിഎസിന്റെ അന്വേഷണം. ഇവരുടെ വിദേശയാത്രകളും വിദേശ ഫോൺവിളികളും പരിശോധിക്കുന്നുണ്ട്. കേരളത്തിലെ ഏതെങ്കിലും പ്രത്യേക സംഘടനകളുമായി ബന്ധമുള്ളവരെ പറ്റിയാണ് അന്വേഷണം നടക്കുന്നതെന്നു പറയാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മുൻവിധികളില്ലാതെ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണു ചോദ്യം ചെയ്യൽ നടക്കുന്നതെന്നും അവർ പറഞ്ഞു.
ഇതിനിടെ, മംഗളൂരു ഓട്ടോ സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാരിഖിന്റെ ശിവമൊഗ്ഗ തീർഥഹള്ളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തി. 15 പേരെ ചോദ്യം ചെയ്തു. ഷാരിഖിന്റെ സുഹൃത്ത് സയദ് അഹമ്മദിനെ മൈസൂരു മൊട്ടഹള്ളിയിൽനിന്നു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.