ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബായ് റൺ വൻ ജനസാഗരമായി മാറി. ഞായറാഴ്ച രാവിലെ നടന്ന ദുബായ് റണ്ണിൽ 193,000 പേരാണ് പങ്കെടുത്തതെന്നു ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. അപ്രതീക്ഷിത എൻട്രിയുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എത്തിയതോടെ നാലാം സീസൺ കൂടുതൽ ആവേശകരമായി.
കഴിഞ്ഞ വർഷം 146,000 പേരാണ് പങ്കെടുത്തത്. ആ റിക്കാർഡാണ് ഇത്തവണ പഴങ്കഥയായത്. ഷെയ്ഖ് സായിദ് റോഡിലായിരുന്നു ട്രാക്ക് ഒരുക്കിയത്. ഇളം പച്ച നിറമുള്ള ജഴ്സിയായിരുന്നു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കിയത്. 5,10 കിലോമീറ്ററുകളിലായി രണ്ട് റൈഡുകളാണ് ഉണ്ടായിരുന്നത്. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ റണ്ണിൽ പങ്കെടുത്തു.
ജനങ്ങളെ ദുബായ് റണ്ണിന്റെ സ്റ്റാർട്ടിംഗ് പോയിന്റിൽ എത്തിക്കാൻ മെട്രോ ഇന്നലെ പുലർച്ചെ 3.30 മുതൽ സർവീസ് നടത്തിയിരുന്നു. ഷെയ്ഖ് സായിദ് റോഡ്, മുഹമ്മദ് ബിൻ റാഷിദ് ബുളിവാഡ് റോഡ്, ഫിനാൻഷ്യൽ സെന്റർ റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുളിവാഡ് റോഡ് എന്നിവ ഇന്നലെ രാവിലെ നാലു മുതൽ 10 വരെ അടച്ചിടുകയും ചെയ്തിരുന്നു.