ശബരിമലയിലേക്ക് ഹെലികോപ്ടർ സർവീസ് നടത്തുമെന്നു വാഗ്ദാനം ചെയ്ത് ഒരു സ്വകാര്യ കന്പനി വെബ്സൈറ്റിൽ പരസ്യം നൽകിയ സംഭവത്തിൽ അന്വേഷണം നടത്തി തിങ്കളാഴ്ച റിപ്പോർട്ടു സമർപ്പിക്കാൻ ഹൈക്കോടതി പത്തനംതിട്ട ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. ഹെലി കേരള എന്ന വെബ്സൈറ്റിലുള്ള പരസ്യം നീക്കം ചെയ്യാനും കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നല്കാനും നിർദേശമുണ്ട്.
കന്പനി പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി.
മതിയായ അനുമതികളില്ലാതെ ഹെലികോപ്ടർ സർവീസ് നടത്താനുള്ള എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്ഥാപനത്തിന്റെ നീക്കത്തിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഹർജി പരിഗണിക്കവേ ആരാണ് ഇതിന് അനുമതി നൽകിയതെന്ന് ഡിവിഷൻ ബെഞ്ച് കന്പനിയുടെ അഭിഭാഷകനോട് ആരാഞ്ഞു.
നിലയ്ക്കലിൽ ഹെലികോപ്ടർ സർവീസിന് അനുമതി നൽകിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് വെർച്വൽ ക്യൂ പ്ലാറ്റ് ഫോമിലും ഏവിയേഷൻ കന്പനി അവരുടെ വെബ്സൈറ്റിലും വ്യക്തമാക്കണം.
ഇന്നലെ അവധി ദിനമായിട്ടും പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ചീഫ് വൈൽഡ് ലൈഫ് വാർഡനെയും കക്ഷി ചേർത്തു. കഴിഞ്ഞ ദിവസം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വിശദീകരണവും തേടിയിരുന്നു.
കൊച്ചിയിൽനിന്ന് ഹെലികോപ്ടറിൽ നിലയ്ക്കലിലെത്തിക്കുന്ന ഭക്തരെ അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയിൽ കൊണ്ടുപോകുമെന്നും ദർശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുമെന്നും പരസ്യത്തിൽ പറഞ്ഞിരുന്നു.
വിഷയം ഗൗരവമേറിയതാണെന്നു കേന്ദ്ര സർക്കാരും വിശദീകരിച്ചു. കന്പനിയുടെ കാക്കനാട്ടെ വിലാസത്തിൽ നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആ വിലാസത്തിൽ അങ്ങനൊരു ഓഫീസ് ഇല്ലെന്നു സർക്കാർ വ്യക്തമാക്കി.
പരസ്യത്തിൽ പറയുന്ന മൊബൈൽ നന്പരിൽ വിളിച്ചപ്പോൾ വെർച്വൽ ഓഫീസാണെന്നായിരുന്നു മറുപടി. ഇതിനു പിന്നാലെ ഫോണ് സ്വിച്ച് ഓഫായി. പിന്നീടു വക്കീലാണ് ബന്ധപ്പെട്ടതെന്നും സർക്കാർ വിശദീകരിച്ചു.
അതേസമയം ഹെലികോപ്ടർ സർവീസ് ഉൾപ്പെടെ നടത്തുന്ന ടൂർ ഓപ്പറേറ്ററാണ് എൻഹാൻസ് ഏവിയേഷനെന്നും ശബരിമല സർവീസ് നടത്താൻ ഇതുവരെ അനുമതിയൊന്നും ലഭിച്ചിട്ടില്ലെന്നും കന്പനിയുടെ അഭിഭാഷകൻ വിശദീകരിച്ചു.