സംസ്ഥാനത്തു നിശ്ചിത എണ്ണത്തിന് മുകളിൽ ഉപഭോക്താക്കൾ എത്തുന്ന എല്ലാ സ്ഥാപനങ്ങളിലും സിസിടിവി കാമറ സ്ഥാപിക്കുന്നതിനുള്ള നിയമഭേദഗതിയുമായി സംസ്ഥാന സർക്കാർ.
എല്ലാ വ്യാപാരസ്ഥാപനങ്ങളും ചുരുങ്ങിയത് ഒരു മാസം സംഭരണ ശേഷിയുള്ള സിസിടിവി കാമറകളാണ് സ്ഥാപിക്കേണ്ടത്. ഇതിനാവശ്യമായ രീതിയിൽ പഞ്ചായത്ത്, മുനിസിപ്പൽ, പോലീസ് ആക്ടുകളിൽ ഭേദഗതി വരുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
എംപി, എംഎൽഎ പ്രാദേശിക വികസനഫണ്ടുകൾ, തദ്ദേശ സ്വയംഭരണ ഫണ്ട് എന്നിവ ഉപയോഗിച്ച് കാമറകൾ സ്ഥാപിക്കുന്നത് പരിഗണിക്കും. സംസ്ഥാനത്തു സ്ഥാപിച്ചിട്ടുള്ള എല്ലാ നിരീക്ഷണ കാമറകളും പ്രവർത്തനക്ഷമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
കേടായിക്കിടക്കുന്ന കാമറകൾ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത കാമറകൾ മാറ്റി ആധുനികമായവ വയ്ക്കും. അമിത വേഗം, ട്രാഫിക്ക് നിയമ ലംഘനങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പോലീസ് കാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിച്ചത്.