കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി അനുവദിച്ച തുകയിൽ 50 കോടി രൂപ വിനിയോഗിച്ച് 131 ബസുകൾ വാങ്ങുന്നു. സീറ്റർ, സെമി സ്ലിപ്പർ ഡീസൽ ബസുകളാണ് വാങ്ങുന്നത്.
അശോക് ലൈലാൻഡ് കമ്പനിയുമായി അവസാനവട്ട ചർച്ചകൾ തൊട്ടടുത്ത ദിവസങ്ങളിൽ പൂർത്തിയാക്കും. കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ, കേന്ദ്ര സർക്കാരിന്റെ പാനൽ അംഗമായി ഇറ്റലിയിൽ പോയിരിക്കുന്ന കെഎസ്ആർടിസി എംഡി ബിജു പ്രഭാകരൻ തിരിച്ചു വന്നാലുടൻ ലൈലാൻഡ് കമ്പനിയുമായി കരാർ ഒപ്പിടും. രണ്ടുമാസത്തിനകം ബസുകൾ എത്തിത്തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു.
കെഎസ്ആർടിസിക്ക് സർക്കാർ അനുവദിച്ച ബജറ്റ് വിഹിതം ഉപയോഗിച്ചാണ് ബസുകൾ വാങ്ങുന്നതെങ്കിലും ഇതിൽ ഒരു ബസുപോലും കെഎസ്ആർടിസിക്ക് കിട്ടില്ല. എല്ലാം കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്കാണ് നൽകുക. മുമ്പ് വാങ്ങിയ ബസുകളും സ്വിഫ്റ്റിനാണ് നൽകിയത്. ഇനി വാങ്ങുന്ന ഒരു ബസും കെഎസ്ആർടിസിക്ക് കൊടുക്കില്ല. കെഎസ്ആർടിസി ക്ക് ആറുവർഷമായി പുതിയ ബസ് വാങ്ങുന്നില്ല.
കാലപ്പഴക്കം ചെന്ന ബസുകൾ ഉപയോഗിച്ചാണ് കെഎസ്ആർടിസി 75,000 രൂപ വരെ വരുമാനമുണ്ടാക്കുന്ന ദീർഘദൂര സർവീസുകൾ നടത്തുന്നത്. അഞ്ചു വർഷത്തെ കാലാവധി 10 വർഷമായി ഉയർത്തിയാണ് ബസുകൾ ഓടിക്കുന്നത്. അപകടങ്ങൾക്ക് പ്രധാന കാരണം ഇതാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും കെഎസ്ആർടിസിയുടെ പ്രതിമാസ ടിക്കറ്റ് വരുമാനം വർധിക്കുകയാണ്. സമീപ മാസങ്ങളായി 180 കോടിക്ക് മുകളിലാണ് സ്ഥിരമായി മാസ ടിക്കറ്റ് വരുമാനം.