കേരളത്തിൽ നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിനായി ധന- എക്സൈസ് വകുപ്പുകൾ മന്ത്രിസഭാ യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ വൈരുധ്യം.
ഇതേക്കുറിച്ചു വിശദമായി പരിശോധിച്ചു പ്രായോഗിക റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്കു നിർദേശം നൽകി. അടുത്ത മന്ത്രിസഭയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശിച്ചിട്ടുള്ളത്.
കേരളത്തിൽ നിർമിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുന്പോൾ 13 ശതമാനം വിറ്റുവരവ് നികുതിയാണു നൽകേണ്ടി വരുന്നത്. ഇത് ഒഴിവാക്കണമെന്നാണു ഡിസ്റ്റലറികളുടെ ആവശ്യം. കേരളത്തിലെ ഡിസ്റ്റിലറികൾ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഉത്പാദനം വെട്ടിക്കുറയ്ക്കുകയും അടുത്ത കാലത്തായി അടച്ചിടകയും ചെയ്തു. ഇതുവഴി സംസ്ഥാനത്തിന് ഇതുവരെ 150 കോടി രൂപയുടെ നഷ്ടമുണ്ടായതായാണു കണക്കാക്കുന്നത്.
സ്പിരിറ്റിന് വില ഗണ്യമായി ഉയർന്നതോടെ ഉത്പാദന ചെലവു വർധിക്കുകയും നഷ്ടത്തിലേക്കു നീങ്ങുന്നതുമാണു കാരണമായി ചൂണ്ടിക്കാട്ടുന്നത്. മദ്യത്തിന്റെ ഉത്പാദനം നിർത്തിയതോടെ സംസ്ഥാനത്തു വ്യാജമദ്യ ദുരന്തത്തിനും കാരണമാകുമെന്ന് എക്സൈസ് ഇന്റലിജൻസ് വിഭാഗവും സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണു സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്.
കേരളത്തിനു പുറത്തു നിന്ന് എത്തിക്കുന്ന മദ്യത്തിന് ഇറക്കുമതിച്ചുങ്കം ഈടാക്കുന്നുണ്ടെങ്കിലും ഇതു നാമമാത്രമായ തുകയാണ്. ഒരു കെയ്സ് മദ്യത്തിന് (ഒൻപത് ലിറ്റർ) 33.75 രൂപ മാത്രമാണ് ഇറക്കുമതിച്ചുങ്കമായി കന്പനികളിൽ നിന്ന് ഈടാക്കുന്നത്. എന്നാൽ, ഇവിടെ ഇത്പാദിപ്പിക്കുന്ന മദ്യത്തിന് വിറ്റുവരവ് നികുതി ഇനത്തിൽ വൻതുകയും ഈടാക്കുന്നു. ഈ അന്തരം പരിഹരിക്കുകയാണു പ്രധാന ലക്ഷ്യം.
ഇറക്കുമതിച്ചുങ്കം ഒഴിവാക്കണമെന്നു പുറത്തു നിന്നു മദ്യം എത്തിക്കുന്ന കന്പനികളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിനു നഷ്ടമുണ്ടാകാത്ത രീതിയിൽ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് അടുത്ത ആഴ്ചകളിൽ ചേരുന്ന മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.