മൂലധന നിക്ഷേപം നടത്താൻ സംസ്ഥാനത്തിന് 3224.61 കോടി രൂപ പ്രത്യേക സഹായം ആവശ്യപ്പെട്ട് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. വിപണിയിൽനിന്ന് കടമെടുപ്പിനുള്ള പരിധി ഒരു ശതമാനം ഉയർത്തണം, ഊർജമേഖലയിൽ 2021-22ൽ സംസ്ഥാനം കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിൽ നടപ്പുവർഷം 4060 കോടി രൂപയുടെ അധിക കടമെടുപ്പിന് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിരുന്നു, അന്തിമ അനുമതി ഉടൻ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.
ഈ വർഷം ജൂണിലെ ജി.എസ്.ടി നഷ്ടപരിഹാരത്തുകയായ 1548 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് കുടിശ്ശിക വരുത്തിയിരിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തികവരുമാന പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നത് ബുദ്ധിമുട്ടിക്കുന്നു. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് അഞ്ചുവർഷം കൂടി തുടരണം.
നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 15-ാം ധനകമീഷൻ ശുപാർശചെയ്‌ത ഇനത്തിൽ കുടിശ്ശികയായ 1172 കോടി രൂപ ഉടൻ നൽകണം. യു.ജി.സി ഏഴാം ശമ്പള പരിഷ്‌കരണം നടപ്പാക്കിയ ഇനത്തിൽ അധ്യാപകർക്ക് കുടിശ്ശിക തീർത്ത വകയിൽ 750.93 കോടി രൂപ റീഇംബേഴ്‌സ് ചെയ്യണമെന്നും നിവേദനത്തിൽ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.