കല്യാണം ക്ഷണിക്കാത്തത്തിന്റെ പേരിൽ റിസപ്ഷനിടെ വധുവിന്റെ അച്ഛനെ മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. അഭിജിത്ത്, രാഹുൽ, സന്ദീപ്, രാഹുൽ, വിവേക്, കൂട്ടുസൻ എന്നിവരും കണ്ടാലറിയുന്ന പതിനഞ്ചു പേർക്കെതിരെയുമാണ് കേസെടുത്തത്. പ്രതികൾ ഒളിവിലാണ്. മർദനത്തിൽ പരിക്കേറ്റ വധുവിന്റെ അച്ഛൻ അനിൽകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ശനി വൈകീട്ട് ഏഴോടെ ബാലരാമപുരം സെന്റ് സെബാസ്റ്റിൻ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. വിവാഹ റിസപ്ഷനിലെത്തിയ അക്രമി സംഘം കല്യാണം ക്ഷണിച്ചില്ല എന്നു പറഞ്ഞ് വധുവിന്റെ അച്ഛനോട് തർക്കത്തിലേർപ്പെട്ടു. ഈ സമയം പുറത്തു നിന്നെത്തിയ അക്രമി സംഘം മണ്ഡപത്തിൽ അക്രമം അഴിച്ചു വിടുകയായിരുന്നു. അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വധുവിന്റെ അച്ഛൻ അനിൽകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ബാലരാമപുരം ആർസി സ്ട്രീറ്റ് സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ബാബാജിയുടെയും സഹോദരൻ ക്രിസ്റ്റഫറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഇവരെ പ്രതി ചേർത്തിട്ടില്ല. ഇരുവരും ഒളിവിലാണ്.