കാക്കി യൂണിഫോമിന്റെ ഉത്തരവാദിത്വമാണ് ജനസേവനമെന്ന് ഡിജിപി അനിൽകാന്ത്.
ജനങ്ങളോട് ഏറ്റവും നല്ല രീതിയിൽ പോലീസ് സേനയിലെ ഓരോരുത്തരും പെരുമാറണം. നല്ല വിദ്യാഭ്യാസവും നല്ല പരിശീലനവും ലഭിച്ച സേനാംഗങ്ങൾക്ക് നല്ല രീതിയിൽ തന്നെ ജനങ്ങളോടു പെരുമാറാൻ സാധിക്കുമെന്നും ഡിജിപി പ്രത്യാശിച്ചു.
രാമവർമപുരത്ത് ഐ ആർ ബറ്റാലിയൻ ഗ്രൗണ്ടിൽ 68 ഡ്രൈവർ പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു ഡിജിപി.സ്പെഷൽ ആംഡ് പോലീസ്, മലബാർ സ്പെഷ്യൽ പോലീസ്, റാപ്പിഡ് റെസ്പോണ്‍സ് ആൻഡ് റെസ്ക്യു ഫോഴ്സ്, കേരളാ ആംഡ് പോലീസ് ഒന്ന്, മൂന്ന്, നാല്, അഞ്ച് എന്നീ ബറ്റാലിയനുകളിൽ ആറു മാസത്തെ അടിസ്ഥാനപരിശീലനം പൂർത്തിയാക്കിയവരാണു സേനയുടെ ഭാഗമായത്.
അടിസ്ഥാന പോലീസ് പരിശീലനത്തിനു പുറമേ പുതുതലമുറ വാഹനങ്ങളുടെ ഉപയോഗം, പരിപാലനം, വിവിഐപി സുരക്ഷാ ഡ്യൂട്ടി, എസ്കോർട്ട് ഡ്യൂട്ടി എന്നിവയ്ക്കാവശ്യമായ പ്രത്യേക പരിശീലനവും ഇവർക്ക് ലഭിച്ചു.
പുതിയ ബാച്ചിൽ മൂന്ന് ബിരുദാനന്തര ബിരുദധാരികളും ഒരു എംടെക്, ഒരു എംബിഎ, ഒന്‍പത് ബിടെക്, 10 മറ്റു ബിരുദധാരികളുമുണ്ട്. ഡിപ്ലോമ യോഗ്യതയുളള 10 പേരും ഐടിഐ യോഗ്യതയുളള 12 പേരുമുണ്ട്. 13 പേർ പ്ലസ്ടു വിജയിച്ചവരാണ്.