കണ്ണൂർ: അനിയന്ത്രിതമായ സിമന്റ് വിലവർധനവിനെതിരേ സർക്കാർ ഇടപെടണമെന്ന് സിമന്റ് ബ്രിക്സ് ആൻഡ് ഇന്റർലോക്ക് മാനുഫാക്ചേഴ്സ് അസോസിയേഷൻ കേരള (സിമാക്) ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഒരു മാനദണ്ഡവുമില്ലാതെ സിമന്റിന്റെയും ക്രഷറർ ഉത്പന്നങ്ങളുടെയും വില അടിക്കടി വർധിപ്പിക്കുന്നതിന്റെ ഫലമായി ജില്ലയിലെ സിമന്റ് അധിഷ്ടിത വ്യവസായങ്ങൾ അടച്ചുപൂട്ടേണ്ടിവരികയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് സർക്കാർ ടാക്സ് വെട്ടിച്ച് സിമന്റ് ഇറക്കുമതി ചെയ്യുന്നത് സിമന്റ് അധിഷ്ഠിത വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സിമന്റ് വില നിയന്ത്രിക്കാൻ റഗുലേറ്ററി ബോർഡ് നിയമിക്കണമെന്നും സിമന്റ് വില പിടിച്ചുനിർത്തിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു. സംസ്ഥാന സെക്രട്ടറി മലബാർ രമേഷ്, ജില്ലാ പ്രസിഡന്റ് വാസു ചാലാട്, സെക്രട്ടറി എൻ. രാധാകൃഷ്ണൻ, നജീബ് ചാല, ബഷീർ കണ്ണൂർ പങ്കെടുത്തു