കണ്ണൂർ: പോലീസ് സ്റ്റേഷനുകൾക്ക് സമീപമുള്ള റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കസ്റ്റഡി വാഹനങ്ങൾ കാൽനടയാത്രയെയും വാഹന ഗതാഗതത്തെയും സാരമായി ബാധിക്കുന്നതിനാൽ ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
വളപട്ടണം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിൽ സൂക്ഷിച്ചിരിക്കുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇത്തരം സാധനങ്ങൾ സംസ്ഥാനത്തൊട്ടാകെയുള്ള പോലീസ് സ്റ്റേഷനുകളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
അതേസമയം, വാഹനങ്ങൾ ചക്കരക്കൽ യാർഡിലേക്ക് മാറ്റുന്നതിനായി നടപടികൾ ആരംഭിച്ചതായി കണ്ണൂർ ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പല വാഹനങ്ങളുടെയും എൻജിൻ നമ്പറുകളും മറ്റും പൂർണമായി നശിച്ചനിലയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഹനങ്ങൾ ഏതെങ്കിലും കോടതി കേസുകളുടെ ഭാഗമാണോയെന്ന് പരിശോധിക്കാൻ നടപടി തുടങ്ങി. വാഹനങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ കൂടുതൽ സമയം അനുവദിക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നു മാസത്തിനകം ഇവ മാറ്റിസ്ഥാപിക്കും.
വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിലുള്ള ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിക്കാൻ അവയുടെ ആസ്തിമൂല്യം കണക്കാക്കാൻ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ടെന്നും പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിലെ വാഗ്ദാനങ്ങൾ പാഴായെന്ന് പൊതുപ്രവർത്തകൻ മുഹമ്മദ് അലി സയിദ് കമ്മീഷനെ അറിയിച്ചു.