22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കുട്ടികൾക്ക് കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്; സ്കൂളുകളിൽ അടുക്കള തോട്ടങ്ങളും വരുന്നൂ
Kerala

കുട്ടികൾക്ക് കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്; സ്കൂളുകളിൽ അടുക്കള തോട്ടങ്ങളും വരുന്നൂ

സ്കൂൾ ഭക്ഷണ പദ്ധതിയിൽ പരിഷ്‍കാരങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ സഹകരണത്തിൽ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും പച്ചക്കറി തോട്ടം ഒരുക്കാനാണ് തീരുമാനം.

വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് ഉപയോഗിച്ചായിരിക്കും ഇത് നടപ്പാക്കുക.

ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ നവംബര്‍ 30നകം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗ തീരുമാനങ്ങളാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചത്.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം താഴെ

വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണ മെനുവിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടും കാർഷിക സംസ്കാരം ജീവിതത്തിന്റെ ഭാഗമാക്കുവാൻ കുട്ടികളെ പഠിപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്റെ സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും, ലഭ്യമായ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി തോട്ടങ്ങൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിക്കണം. തിരുവനന്തപുരത്ത് സംസ്ഥാനത്താകെയുള്ള 163 ഉച്ചഭക്ഷണ ഓഫീസർമാരുടെയും 14 ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെയും യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കി. നവംബർ 30 നുള്ളിൽ എല്ലാ സ്കൂളിലും അടുക്കള പച്ചക്കറിത്തോട്ടം സജ്ജീകരിക്കപ്പെടുന്നുണ്ടെന്ന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ ഉറപ്പ് വരുത്തണം.

സ്കൂൾ സന്ദർശനങ്ങളിൽ ചുമതലപ്പെടുത്തിയിരിക്കുന്ന ഓരോ ഉദ്യോഗസ്ഥരും സന്ദർശനം കേവലം രേഖകളിൽ ഒതുക്കാതെ ചുമതലപ്പെടുത്തിയിരിക്കുന്ന ജോലി ആത്മാർത്ഥമായി നിർവ്വഹിക്കുന്നു എന്ന് ഉറപ്പു വരുത്തണം. ഇത് പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ നിരന്തര പരിശോധന ഫീൽഡിൽ നടത്തണം. സ്കൂൾ പരിശോധനകൾ സംബന്ധിച്ച് എവിടെയെങ്കിലും വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉറപ്പാക്കണം.

നിലവിൽ ഉച്ചഭക്ഷണ ആഫീസർമാരുടെ മോണിറ്ററിംഗ് അലവൻസ്, ഉച്ചഭക്ഷണ സൂപ്പർവൈസർമാരുടെ റ്റി.എ തുടങ്ങിയവ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു വരുന്നു.

സംസ്ഥാനത്തെ 2200-ഓളം സ്കൂളുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സ്കൂൾ പി.ടി.എ യുടേയും നേതൃത്വത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകി വരുന്നുണ്ട്. ഇത് കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഉച്ചഭക്ഷണ സൂപ്പർവൈസർമാർ, ഉച്ചഭക്ഷണ ഓഫീസർമാർ എന്നിവർ നേതൃപരമായ പങ്ക് വഹിക്കണം.

ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷൻ എന്നിവയുടെ സഹകരണത്തോടെ സ്കൂൾ ആരോഗ്യ പരിപാടിയുടെ ഭാഗമായി കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ ആരോഗ്യ പരിശോധന നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തന്നതോടൊപ്പം അയൺഫോളിക് ആസിഡ്, വിരനിവാരണ ഗുളികകളുടെ വിതരണം എന്നിവ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അത് കാര്യക്ഷമമാക്കണം.

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ സ്കൂളുകളിലേയും ഭക്ഷണ സാമ്പിളുകൾ എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള ലബോറട്ടറികളിൽ മൈക്രോ ബയോളജിക്കൽ/കെമിക്കൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനും കേരള വാട്ടർ അതോറിറ്റിയുടെ ലാബോറട്ടറികളിൽ കുടിവെള്ളം പരിശോധിക്കുന്നതിനുമാവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സ്കൂൾ പരിശോധനകളിൽ വാട്ടർ ടാങ്കുകൾ, കിണറുകൾ എന്നിവ വീഴ്ച കൂടാതെ പരിശോധിക്കണം.

കേന്ദ്ര ധനസഹായത്തോടെ പദ്ധതിയുടെ ഫ്ലക്സി ഫണ്ട് വിനിയോഗിച്ച് വയനാട്, ഇടുക്കി ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലകളിലേയും ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ 100 ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ഈ അധ്യയന വർഷം നടപ്പിലാക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ പാചകതൊഴിലാളികൾക്കും സ്റ്റേറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെ ഇക്കൊല്ലം പരിശീലനം നൽകും.

ഉച്ചഭക്ഷണ വിതരണത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ അത് അപ്പോൾ തന്നെ പരിഗണിക്കണം. ഈ പരാതികൾക്ക് പരിഹാരം കാണാൻ ഉച്ചഭക്ഷണ വിഭാഗം ഡയറക്ടറേറ്റ് തലം മുതൽ സ്കൂൾ തലം വരെ ജാഗരൂകരാകേണ്ടതുണ്ട്. നല്ല രീതിയിൽ ഭക്ഷണ വിതരണം നടത്തുന്ന സ്കൂളുകൾക്ക് പ്രശംസയും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയും കർശനമാക്കണം. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, അഡീഷണൽ ഡയറക്ടർ സന്തോഷ്‌ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related posts

പൂഞ്ച് ഏറ്റുമുട്ടലിൽ മരിച്ച ധീര ജവാന്‍ എച്ച്. വൈശാഖിന്റെ സഹോദരി ഇനി സര്‍ക്കാര്‍ ജീവനക്കാരി; ഉത്തരവ് കൈമാറി ധനമന്ത്രി

Aswathi Kottiyoor

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനകള്‍.

Aswathi Kottiyoor

ദുബായിൽ മദ്യത്തിന് നികുതി ഒഴിവാക്കി.*

Aswathi Kottiyoor
WordPress Image Lightbox