മട്ടന്നൂർ: പൈപ്പ് ലൈൻ വഴിയുള്ള ഗെയിൽ പാചകവാതക വിതരണം ജില്ലയിലാരംഭിച്ചു. ആദ്യമായി പൈപ്പ് വഴി പാചകവാതകമെത്തിയത് കൂടാളിയിലെ വീടുകളിലാണ്.
കൂടാളി പഞ്ചായത്തിൽ പതിനാലാം വാർഡിലെ കോയ്യോടൻ മോഹനൻ, ചക്കരയൻ അശോകൻ, രാഘവൻ എന്നിവരുടെ വീടുകളിലെ അടുക്കളകളിലാണ് ഇന്നലെ ഗെയിൽ പാചകവാതകം എത്തിയത്.നിർമാണം പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ഗെയിൽ ഗ്യാസ് ലൈൻ പദ്ധതിക്കെതിരെ നേരത്തെ വലിയ പ്രതിഷേധമാണ് ജില്ലയിലും സംസ്ഥാനത്തും ഉയർന്നിരുന്നത്. ഇപ്പോൾ പദ്ധതി പൂർത്തിയായതോടെ വീടുകളുടെ അടുക്കളകളിലേക്ക് നേരിട്ട് പാചക വാതകം എത്തി തുടങ്ങിയിരിക്കുകയാണ്.
കൂടാളി മേഖലയിലെ നിരവധി വീടുകളിൽ പൈപ്പിടൽ അടുക്കള വരെ എത്തി നിൽക്കുകയാണ്. അടുത്ത് തന്നെ എല്ലാവർക്കും കണക്ഷൻ നൽകും. അടുക്കളയുടെ പുറത്ത് കെഎസ്ഇബി മീറ്ററിന് സമാനമായ ഒരു മീറ്ററും പുറമെ നിന്ന് ഗ്യാസ് ഓഫാക്കാനും ഓൺ ആക്കാനും കഴിയുന്ന വാൾവും ഘടിപ്പിച്ചിട്ടുണ്ട്. ഇവിടെ നിന്ന് നേരെ അടുക്കളയിൽ ഗ്യാസ് നിയന്ത്രിക്കാൻ കഴിയുന്ന ഒരു വാൾവും ഉണ്ട്. പൈപ്പിന്റ ഒരറ്റം നേരെ ഗ്യാസ് സ്റ്റൗവുമായി ബന്ധിപ്പിച്ചാണ് വിതരണം.
സിലിണ്ടർ ഉപയോഗിക്കുന്നതിലും എളുപ്പത്തിൽ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയുന്നുണ്ടെന്ന് കോയ്യോടൻ മോഹനന്റ ഭാര്യ പ്രസീദ പറഞ്ഞു.വളരെ സന്തോഷമുണ്ടെന്നും ഏറെ സുരക്ഷിതമാണെന്നുമായിരുന്നു മോഹനന്റെ പ്രതികരണം. മുമ്പ് ഗ്യാസ് തീരാനായാൽ ബുക്ക് ചെയ്താലും കൃത്യ സമയത്തു പലപ്പോഴും സിലിണ്ടർ ലഭിക്കാത്തതും സിലിണ്ടർ കണക്ട് ചെയ്യേണ്ടതുമായ പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.
കൂടാതെ സിലിണ്ടറിനെക്കാൾ വില കുറവിലാണ് പൈപ്പ് ലൈൻ വഴി വരുന്ന ഗ്യാസിനെന്ന നേട്ടവുമുണ്ട്. പതിനാലാം വാർഡിൽ തന്നെ സിറ്റി ഗ്യാസ് സ്റ്റേഷനും നിർമ്മാണം പൂർത്തിയായി. വരും ദിവസങ്ങളിൽ നേരത്തെ അപേക്ഷ ലഭിച്ചവർക്കെല്ലാം കണക്ഷൻ നൽകും. പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്കും നൽകും.