കണ്ണൂർ: സർക്കാരിന്റെ ഡിജിറ്റൽ റീസർവേ കർഷകർക്കു കുരുക്കായി മാറും. മലയോരപ്രദേശങ്ങളിലെ കുടിയേറ്റ കർഷകർക്കായിരിക്കും കുരുക്കു വീഴുന്നത്. പലർക്കും ലഭിച്ച പരന്പരാഗത സ്വത്ത് ആധാരത്തിൽ കാണിച്ചതിനേക്കാൾ കൂടുതലുണ്ടാകും.
ഡിജിറ്റൽ റീസർവേയിലൂടെ കണ്ടെത്തുന്ന, ആധാരത്തിലില്ലാത്ത സ്വത്ത് റവന്യുവകുപ്പ് കണ്ടുകെട്ടിയേക്കും. കൂടാതെ, ആധാരത്തിൽ ഉള്ളതിനേക്കാൾ കുറഞ്ഞ സ്ഥലവും കണ്ടേക്കാം. ചിലയിടങ്ങളിൽ അതിർത്തി മാറിക്കിടക്കുന്ന സംഭവവും ഉണ്ടാകാം.
ഇത്തരം കാര്യങ്ങൾ കർഷകരും റവന്യുവകുപ്പും തമ്മിലുള്ള നിയമനടപടികളിലേക്കു കടക്കുകയും ചെയ്യാം. കൂടാതെ ഇനിയും പട്ടം ലഭിക്കാത്ത ഭൂമിയിൽ ഡിജിറ്റൽ ഭൂസർവേ നടത്തിയാൽ ഭൂമി നഷ്ടപ്പെടുമോയെന്ന ആശങ്കയുമുണ്ട്. പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന നിരവധി പേരുണ്ട്.
സർവേയിൽ കൈവശഭൂമി എങ്ങനെ രേഖപ്പെടുത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇതുസംബന്ധിച്ച് കർഷകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെയും അധികൃതർ മറുപടി നൽകിയിട്ടില്ല. നാലുവർഷംകൊണ്ട് സർവേ പൂർത്തിയാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്.
അതിർത്തിനിർണയം ദുഷ്കരം
മലയോര വില്ലേജുകളിലാണു ഡിജിറ്റൽ റീസർവേ നടത്താൻ കൂടുതൽ തടസമെന്നാണു വില്ലേജ് അധികൃതർ പറയുന്നത്. സ്ഥലത്തിന്റെ ഉടമകൾ പലരും സ്ഥലത്തില്ല. റിയൽ എസ്റ്റേറ്റ് മാഫിയ വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ കാടുപിടിച്ചുകിടക്കുകയാണ്.
പലരിൽനിന്നാണ് ഇവർ സ്ഥലങ്ങൾ വാങ്ങിയത്. പലർക്കും അതിരുകളെക്കുറിച്ചുപോലും നിശ്ചയമില്ല. അതിനാൽ അതിരുകൾ കണ്ടുപിടിക്കുകയെന്നത് സർവേ ഉദ്യോഗസ്ഥർക്കു വെല്ലുവിളിയാകും.
1550 വില്ലേജുകളാണു സംസ്ഥാനത്തുള്ളത്. അറുനൂറോളം വില്ലേജുകളും മലയോര ഗ്രാമങ്ങളിലാണ്. മലയോരമേഖലയിലെ വില്ലേജ് ഓഫീസർമാർക്ക് ഡിജിറ്റൽ ഭൂ സർവേയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളൊന്നും നൽകിയിട്ടില്ല.
വ്യക്തമായ ധാരണ ലഭിക്കാത്തതിനാൽ സർവേയുമായി ബന്ധപ്പെട്ട് ആ ളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇവർക്കു സാധിക്കുന്നില്ല. സർവേക്കായി പ്രത്യേക ടീമിനെയാണു സർക്കാർ നിയോഗിച്ചിരിക്കുന്നത്.
എന്നാൽ, മലയോരമേഖലയിലുള്ള സർവേയിൽ വില്ലേജ് ഓഫീസർമാരെയും ഉൾപ്പെടുത്തിയില്ലെങ്കിൽ ഡിജിറ്റൽ റീസർവേ അപ്രായോഗികമാകും. നഗരപ്രദേശങ്ങളിൽ ഏകദേശം 70 ശതമാനത്തോളം പേർ “എന്റെ ഭൂമി’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനാൽ വളരെ വേഗത്തിൽ ഡിജിറ്റൽ റീസർവേ സാധ്യമാകും.