ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതൃപ്തി അറിയിച്ചതിനു പിന്നാലെ രാജ്ഭവന് 75 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്. ഗവർണറുടെ ഔദ്യോഗിക വസതിയും ഓഫിസ് സംവിധാനവും ഉൾക്കൊള്ളുന്ന രാജ്ഭവനിൽ ഇ- ഓഫിസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്വർക്കിംഗ് സംവിധാനവും ഒരുക്കുന്നതിനായാണ് തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.
സംസ്ഥാനം ഗുരുതര സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടർന്നു ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ പാസാക്കേണ്ടതില്ലെന്നായിരുന്നു നിർദേശം. ഇതിനു മുകളിലുള്ള തുക പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ട്രഷറി നിയന്ത്രണത്തെ തുടർന്നു ബജറ്റിൽ പ്രഖ്യാപിച്ച രാജ്ഭവൻ ഇ- ഓഫിസ് സംവിധാനത്തിന് ആവശ്യമായ മുഴുവൻ തുക അനുവദിച്ചിരുന്നില്ല. കടലാസ് രഹിത ഓഫിസ് സംവിധാനം ഒരുക്കുന്നതിനായി പ്രഖ്യാപിച്ച 75 ലക്ഷം രൂപ രാജ്ഭവന് അനുവദിക്കണമെന്നു നിർദേശിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണ വകുപ്പിനു കത്തു നൽകിയിരുന്നു.
കേരള സർവകലാശാലയുടെ കാര്യവട്ടം കാന്പസിലെ സമ്മേളനത്തിലാണ് മന്ത്രി കെ.എൻ. ബാലഗോപാൽ, ഉത്തർ പ്രദേശ് പ്രസംഗം നടത്തിയത്. ഇതോടെ കഴിഞ്ഞ 25നു ധനമന്ത്രിയിൽ അതൃപ്തി രേഖപ്പെടുത്തി ഗവർണർ, മുഖ്യമന്ത്രിക്കു കത്തു നൽകി. തുടർന്ന് 27നാണ് രാജ്ഭവനിൽ ഇ- ഓഫിസ് സംവിധാനം നടപ്പാക്കുന്നതിന് 75 ലക്ഷം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു തുക അനുവദിച്ചതത്രേ.
ഗവർണറും സർക്കാരും തമ്മിലുള്ള പോര് മൂർധന്യത്തിൽ എത്തിനിൽക്കേ, അതു പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും സർക്കാർ തേടുന്നുണ്ട്. വ്യത്യസ്ത പരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി കേരള ഹൗസിലെ അടുത്തടുത്ത മുറികളിലുണ്ടായിരുന്നു.
നേരത്തേ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ ഗവർണർക്ക് പുതിയ ബെൻസ് കാർ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽനിന്നു വിട്ടുനിന്ന ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സ്ഥലംമാറ്റി പരിഹരിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ ജ്യോതിലാലിനു തിരികെ നിയമനം നൽകിയിരുന്നു.