കണ്ണൂർ: വിവാഹം സംബന്ധിച്ച നിയമപരമായ തർക്കങ്ങളും ഓൺലൈനായി പരിഹരിക്കും. വിവാഹം രജിസ്റ്റർ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനവും ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ നിയമം വരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സമഗ്ര മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്നാണു തദ്ദേശവകുപ്പ് പറയുന്നത്. ഇതിനായുള്ള ചട്ടങ്ങൾ തയാറാക്കാൻ തദ്ദേശവകുപ്പ് സമിതിയെ നിയമിച്ചിട്ടുണ്ട്. വിവാഹം മോചനം നേടിയാൽ അക്കാര്യം ഓൺലൈനായിത്തന്നെ രേഖപ്പെടുത്തും. മുൻ തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി. ഗോവിന്ദൻ മുൻകൈയെടുത്താണ് ആദ്യ ആലോചനകൾ തുടങ്ങിയത്. തുടർന്നു സർക്കാർ വിവാഹമോചനവും ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള നടപടി ആരംഭിക്കാൻ നിർദേശം നൽകുകയായിരുന്നു.
മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖ സംസ്ഥാനത്ത് വിവാഹ രജിസ്ട്രേഷന് ആവശ്യമില്ല. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയോടൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനത്തീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നെന്ന് തെളിയിക്കുന്ന രേഖയും മതിയാകും.
വിവാഹിതരായി വർഷങ്ങളായി ഒന്നിച്ചു താമസിക്കുന്നവരും രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവരുമായ ദന്പതിമാർക്കു വീഡിയോ കോൺഫെറൻസിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളിലൂടെ ഓൺലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നതു വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ലെന്നാണു സർക്കാർ നിലപാട്.