മ്യൂസിയം വളപ്പിലെ ലൈംഗികാതിക്രമക്കേസില്‍ അഞ്ചാംദിവസവും പ്രതിയെ പിടികൂടാനാകാതെ പോലീസ്. സംശയമുള്ള ഏഴുപേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല. ഇതോടെ കസ്റ്റഡിയിലെടുത്ത ഏഴുപേരെയും പോലീസ് വിട്ടയച്ചു.
അതേസമയം, സംശയമുള്ള ചിലര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. പരാതിക്കാരിയായ വനിതാ ഡോക്ടറും മ്യൂസിയം സ്‌റ്റേഷനിലുണ്ട്. കസ്റ്റഡിയിലെടുക്കുന്നവരുടെ തിരിച്ചറിയല്‍ പരേഡിനായാണ് ഇവരോട് സ്‌റ്റേഷനില്‍ തുടരാന്‍ പോലീസ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ പ്രഭാതസവാരിക്കിടെയാണ് വനിതാ ഡോക്ടര്‍ക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്.
അതിനിടെ, ബുധനാഴ്ച അതിക്രമം നടന്ന കുറവന്‍കോണത്തെ വീട്ടില്‍ കഴിഞ്ഞദിവസവും അജ്ഞാതന്‍ എത്തി. ശനിയാഴ്ച രാത്രി 11.15-ഓടെയാണ് അജ്ഞാതന്‍ വീട്ടില്‍ എത്തിയത്. സിസിടിവി ക്യാമറകള്‍ തിരിച്ചുവെക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും ഇതോടെ പോലീസില്‍ വിവരമറിയിച്ചെന്നും വീട്ടുടമയായ അശ്വതി പറഞ്ഞു. പോലീസ് ഉടനെ സ്ഥലത്ത് എത്തിയെങ്കിലും ആളെ പിടികൂടാനായില്ല. നേരത്തെ വന്ന അതേയാള്‍ തന്നെയാണ് കഴിഞ്ഞദിവസവും വന്നത്. പോലീസ് ഇയാളെ പിടികൂടുമെന്നാണ് വിശ്വാസമെന്നും അശ്വതി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, മ്യൂസിയം പരിസരത്ത് ലൈംഗികാതിക്രമം നടത്തിയതും കുറവന്‍കോണത്തെ വീട്ടിലെത്തിയതും വ്യത്യസ്ത ആളുകളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടിടങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് ഈ നിഗമനത്തില്‍ എത്തിയത്. നേരത്തെ, രണ്ടിടങ്ങളിലും എത്തിയത് ഒരാള്‍ തന്നെയാണെന്നാണ് കരുതിയിരുന്നത്. കുറവന്‍കോണത്തെ അജ്ഞാതന് അക്രമിയുമായി സാദൃശ്യമുണ്ടെന്ന് വനിതാ ഡോക്ടറും പറഞ്ഞിരുന്നു.