കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട് കള്ളനെന്നു സംശയിച്ച് മാനസിക രോഗമുള്ളയാളെ നാട്ടുകാർ ഓടിച്ചപ്പോൾ രക്ഷപ്പെടാൻ കയറിയത് ട്രാൻസ്ഫോർമറിൽ. വൈദ്യുതിലൈനിൽകൂടി നടന്ന് ഭീതിപരത്തി നാട്ടുകാരെയും രക്ഷാപ്രവർത്തകരെയും മുൾ മുനയിൽ നിർത്തിയ അതിഥി തൊഴിലാളിയെ ഒടുവിൽ താഴെയിറക്കി. പൈരടുക്കം റോഡിന് എതിർ വശത്ത് ഒട്ടേറെ വീടുകളിൽ കയറിയ ശേഷം യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ചു എന്ന് നാട്ടുകാർ ആരോപിച്ചപ്പോളാണ് ഇയാൾ ഓടിയത്. പിന്നീട് പൈരടുക്കം കുളത്തിനു സമീപത്തെ വൈദ്യുതിട്രാൻസ്‌ഫോർമറിൽ കയറി നിലയുറപ്പിക്കുകയായിരുന്നു.
നാട്ടുകാർ ഉടൻ കെഎസ്ഇബി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് കെഎസ്‌ഇബി ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി യുവാവിനെ താഴെയിറക്കാൻ നോക്കിയെങ്കിലും കൂടുതൽ ഉയരമുളള വൈദ്യുതി തൂണിനു മുകളിലേക്കുകയറി നിലയുറപ്പിച്ചു.
വിവരം അറിഞ്ഞ ഉടൻ പൊലീസും, ഫയർ സ്റ്റേഷൻ ഓഫീസർ പി വി പവിത്രന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയുമെത്തി. സേനാംഗങ്ങൾ ഏണി വെച്ച് മുകളിൽ കയറുമ്പോൾ യുവാവ് വൈദ്യുതി കമ്പിയിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടന്നു. യുവാവ് താഴെക്കു ചാടുമ്പോൾ നിലത്തു വീഴാതിരിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും പൊലീസും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരുംനിലയറുപ്പിച്ചു.
ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് രണ്ടരയോടെ ഹോസ്‌ദുർഗ് സബ്ബ് ഇൻസ്പെക്‌ടർമാരായ സതീശൻ, ശരത്ത് മറ്റു രണ്ടു പൊലീസുകാർ അഗ്നിരക്ഷാ സേനയിലെ എച്ച് ഉമേശൻ , വി എം വിനീത് എന്നിവർ വൈദ്യുതി തുണിൽ മുകളിൽ കയറിയാണ് യുവാവിനെ കീഴ്പ്പെടുത്തി താഴെയിറക്കിയത്. വിശദമായ അന്വേഷണത്തിൽ മനോനില തെറ്റിയ ബിഹാർ സ്വദേശിയായ യുവാവ് മൂന്നാം മെയിൽ സ്നേഹാലയത്തിൽ നിന്നും ശനിയാഴ്‌ച രാവിലെ ചാടി പോയതതാണന്ന് തിരിച്ചറിഞ്ഞതോടെ തിരികെ സ്‌നേഹാലയത്തിലെത്തിച്ചു.