വനമേഖലയോടു ചേർന്നുള്ള ആദിവാസികളല്ലാത്ത കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ കുതന്ത്രവുമായി വനംവകുപ്പ്. തേനിൽ പൊതിഞ്ഞ വാഗ്ദാനങ്ങളുമായാണ് വനംവകുപ്പ് ഒഴിപ്പിക്കൽ പദ്ധതി തയാറാക്കിയിരിക്കുന്നത്. വന്യജീവിസങ്കേതങ്ങളോടു ചേർന്നുള്ള കർഷകരെ അവരുടെ സമ്മതത്തോടെ കുടിയൊഴിപ്പിച്ച് പുരധിവസിപ്പിക്കുന്ന ഗൂഢ പദ്ധതിയാണിത്.
കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, സുൽത്താൻബത്തേരി, മുത്തങ്ങ, തൊടുപുഴ, എടവണ്ണ, കൊട്ടിയൂർ തുടങ്ങിയ ഫോറസ്റ്റ് റേഞ്ചുകളിൽ ഉൾപ്പെട്ട 22 സെറ്റിൽമെന്റുകളിലെ 1082 കുടുംബ യൂണിറ്റുകളുടെ 466.57 ഹെക്ടർ സ്ഥലമാണ് ഒഴിപ്പിക്കലിനു ലിസ്റ്റു ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച നടപടികൾ ഇടു ക്കി, അടിമാലി മാങ്കുളം വി ല്ലേജിൽ ആരംഭിച്ചിട്ടുണ്ട്.
ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ഒഴിഞ്ഞുപോകാൻ സമ്മതിച്ച് അപേക്ഷ നൽകിയാൽ ഒരു കുടുംബ യൂണിറ്റിന് രണ്ടു ഹെക്ടർ ഭൂമിക്ക് 15 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി. പകരം സ്ഥലവും നൽകും. കുടുംബത്തിലെ പ്രായപൂർത്തിയായ അംഗത്തിന് 15 ലക്ഷം രൂപ വീതം വേറെയും നൽകും.
രണ്ടു ഹെക്ടറിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ അധികമുള്ള ഓരോ ഹെക്ടറിനും ഓരോ പാർപ്പിട യൂണിറ്റായി കണക്കാക്കി 15 ലക്ഷം രൂപ വീതം അധികം നൽകും.
2019 മുന്പുള്ള രേഖകൾ പരിശോധിച്ചാണ് അപേക്ഷകൾ പരിഗണിക്കുന്നത്; മക്കൾക്കോ സഹോദരങ്ങൾക്കോ പ്രായപൂർത്തിയായൽ അവരെ പ്രത്യേക യൂണിറ്റായി പരിഗണിക്കും; വീടിനോ കൃഷിക്കോ പ്രത്യേകമായി നഷ്ടപരിഹാരം നൽകില്ല ഇങ്ങനെപോകുന്നു വാഗ്ദാനങ്ങൾ. ഭൂമി വിട്ടുകൊടുക്കുന്പോൾ 50 ശതമാനം പണം നൽകും.
വനംവകുപ്പിന്റെ പദ്ധതിയിൽ ആരെങ്കിലും അപേക്ഷ നൽകി ഭൂമി വിട്ടുകൊടുത്താൽ ആ പ്രദേശം വനമായി മാറുകയും വന്യജീവികളുടെ വിഹാരകേന്ദ്രമായി മാറുകയും ചെയ്യും. ഭൂമി വിട്ടു നൽകാതെ ഇരിക്കുന്നവർക്ക് പിന്നീട് അവിടെ ജീവിക്കാൻ കഴിയാത്ത അവസ്ഥയും ഉണ്ടാകും.
വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം തടയുക എന്ന മട്ടിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. റീ ബിൽഡ് കേരള വികസന പദ്ധതിയിൽ പെടുത്തിയാണ് പണം നൽകുന്നതെന്നാണ് പറയുന്നത്. അപേക്ഷകൾ സ്വീകരിച്ച് പ്രത്യേക സമിതികളാണ് തീരുമാനമെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കാൻ പണം നൽകുമെന്ന വാഗ്ദാനം എത്രമാത്രം പ്രായോഗിമാകുമെന്നതും പുനരധിവാസം എവിടെ എങ്ങനെയാകുമെന്നതിനും വ്യക്തതയില്ല. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം മീറ്റിംഗിലാണ് ഈ തീരുമാനമുണ്ടായത്.