പൊതുവഴികളിലും പാതയോരങ്ങളിലുമുള്ള അനധികൃത കൊടിതോരണങ്ങളും ബാനറുകളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രാഥമിക സമിതികള്‍ക്കു രൂപം നല്‍കണമെന്നും ജില്ലാ തലത്തില്‍ ഇവയ്ക്ക് നിരീക്ഷണ സമിതികളുണ്ടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
തദ്ദേശഭരണ വകുപ്പു സെക്രട്ടറി ഉത്തരവു നടപ്പാക്കി റിപ്പോര്‍ട്ടു നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനകം സമിതികള്‍ക്ക് രൂപം നല്‍കണം. നിലവിലുള്ള കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്യാന്‍ ഇവയ്ക്ക് രൂപം നല്‍കുന്നതുവരെ കാത്തു നില്‍ക്കേണ്ടെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
പാതയോരങ്ങളില്‍ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നതിനെതിരേയുള്ള ഒരു കൂട്ടം ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
രാഷ്ട്രീയ ഇടപെടലില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യം നല്കിയാല് ഒരാഴ്ച കൊണ്ടു കേരളത്തിലെ അനധികൃത കൊടിതോരണങ്ങളും ബാനറുകളും നീക്കം ചെയ്തു കാണിക്കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
ഈ നിയമലംഘനം ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്താണെന്നും അനധികൃത ബോര്‍ഡുകളുടെയും ബാനറുകളുടെയും തലസ്ഥാനമായി തിരുവനന്തപുരം മാറിയെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.ഹര്‍ജികള്‍ നവംബര്‍ 15 നു വീണ്ടും പരിഗണിക്കും.
ആലുവ , കളമശേരി നഗരസഭാ സെക്രട്ടറിമാർ നേരിട്ടു ഹാജരായി വിശദകരണം നല്കി
പൊതുവഴിയില്‍ കൊടിതോരണങ്ങളും ബോര്‍ഡുകളും സ്ഥാപിച്ചതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹൈക്കോടതി നിർദേശപ്രകാരം ആലുവ നഗരസഭാ സെക്രട്ടറി ഷാഫിയും കളമശേരി നഗരസഭാ സെക്രട്ടറി ജയകുമാറും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ ഹാജരായി വിശദീകരണം നല്കി.
ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നുതന്നെ ബോര്‍ഡുകളും ബാനറുകളും കൊടികളും നീക്കുമെന്ന് ഇരു സെക്രട്ടറിമാരും അറിയിച്ചു. ഇതു കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.