ഒരു കൂട്ടം ആളുകൾ തെരുവ് നായയെ തല്ലിക്കൊന്ന സംഭവം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. പട്ടിക്ക് പേവിഷബാധ ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻറ് പരിസരത്ത് കുഴിച്ചിട്ട പട്ടിയുടെ ശരീരം കണ്ടെത്തി വെറ്റിനറി സർജൻ പോസ്റ്റ്മോർട്ടം നടത്തിയത് ഇന്ന് ഉച്ചയോടെ റിപ്പോർട്ടും പുറത്തു വന്നു.
പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടും പ്രതികളെ പിടികൂടാത്ത സാഹചര്യത്തിൽ പട്ടിയുടെ ശരീരം കുഴിച്ചിട്ട സ്ഥലം കണ്ടെത്തി ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. മൃഗസംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന തൃശ്ശൂരിലെ വാക്കിങ്ങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ ഭാരവാഹികളാണ് പരാതി നൽകിയിരുന്നത് പരാതിയിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. പോലീസ് മെല്ലെ പോക്ക് നയം തുടരുന്നതിനിടെയായിരുന്നു പുതിയ നീക്കം. ഈ മാസം 13നാണ് പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂർ എൻസിസി റോഡ്, സെൻട്രൽ ബസാർ, കരിഞ്ചാമുണ്ടി ക്ഷേത്ര സമീപം, മാവിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലായി തെരുവുനായയുടെ ആക്രമണത്തിൽ ഒൻപതുപേർക്ക് കടിയേറ്റിരുന്നു. രാവിലെ നടക്കാനിറങ്ങിയവരും
സ്കൂളിലേക്കും കോളേജിലേക്കും പോകുന്ന വിദ്യാർത്ഥിനികളും ജോലിക്ക് പോകുന്നവരുമാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. പിന്നീട് നായയെ തല്ലിക്കൊല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നൽകിയ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നത്.