കുടിവെള്ള ബില്ലുകളിലെ പരാതി പരിശോധിക്കാൻ ജല അതോറിറ്റി ആസ്ഥാനത്ത് ഒരു ആഭ്യന്തര സെൽ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജല അതോറിറ്റി ബില്ലുകളെ കുറിച്ച് വ്യാപകമായ പരാതിയുയരുന്ന സാഹചര്യത്തിൽ ആണ് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടർക്ക് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിർദ്ദേശം നൽകിയത്.
കുടിവെള്ള വിതരണത്തിനായുള്ള ഏക സർക്കാർ ഏജൻസി എന്ന നിലയിൽ ബില്ലുകൾ സംബന്ധിച്ച് ഉപഭോക്താക്കൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള ചുമതല ജല അതോറിറ്റിക്കുണ്ടെന്നും അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. 20,336 രൂപയുടെ കുടിവെള്ള ബിൽ ലഭിച്ചതിനെതിരെ മുട്ടട സ്വദേശി ജോർജ് ജോസഫ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.
ബില്ലിനെ കുറിച്ച് പരിശോധന നടത്തിയെന്നും തുക ശരിയാണെന്നും ജല അതോറിറ്റി എം.ഡി കമ്മീഷനെ അറിയിച്ചു. ഒരു ചെറിയ കുടുംബം താമസിക്കുന്ന വീട്ടിൽ ഇത്രയധികം തുകയുടെ ബിൽ ലഭിക്കുന്നതിൽ അസ്വാഭാവികതയുള്ളതിനാൽ പരാതിയെ കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പട്ടു.