പൂളക്കുറ്റി: പൂളക്കുറ്റിയിലും സമീപപ്രദേശത്തും പ്രവർത്തിക്കുന്ന പാറമടകളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമിതി പൂളക്കുറ്റിയിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
കണിച്ചാർ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ വിളിച്ച് പാറമടകളുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
ഉരുൾപൊട്ടൽ ഉണ്ടായിട്ട് രണ്ടരമാസം കഴിഞ്ഞിട്ടും ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കാത്തതിനെതിരേയും ജനവാസമേഖലയിൽ കുരങ്ങുകളെയും വന്യജീവികളെയുമെത്തിച്ച് ജനജീവിതം ദുസഹമാക്കുന്നവർക്കെതിരെയുമുള്ള ശക്തമായ താക്കീതുകൂടിയായി ജനകീയ പ്രതിഷേധ സംഗമം മാറി.
കുന്നുമ്മേൽ ചന്തൂട്ടി ഉദ്ഘാടനം ചെയ്തു. സമരസമതി കൺവീനർ സതീഷ് മണ്ണാർകുളം അധ്യക്ഷത വഹിച്ചു. ഭാസ്കരൻ വെള്ളൂർ മുഖ്യപ്രഭാഷണം നടത്തി.
കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റിയിൽ തുടർച്ചയായ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ നാല് പേർ മരിക്കുകയും ഏക്കറുകണക്കിന് കൃഷിഭൂമി ഒലിച്ചുപോകുകയും ചെയ്തിരുന്നു. പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാത്തത് കാരണം ദുരന്ത നിവാരണ പാക്കേജ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഭൂമി നഷ്ടപ്പെട്ടവർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ല. പ്രദേശത്ത് പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുക, ദ്രുതകർമ സേനയെയും മഴമാപിനിയും അനുവദിക്കുക തുടങ്ങിയ കാര്യങ്ങളും സംഗമം ആവശ്യപ്പെട്ടു.
സ്ഥലത്തെ ദുരന്തത്തിന് കാരണം മേഘ വിസ്ഫോടനമല്ലെന്ന് ബന്ധപ്പെട്ടവർ പറയുന്പോൾ പാറകൾക്ക് സംഭവിച്ച ബലക്ഷയമാണെന്ന് കരുതണം. അതു കൊണ്ടു തന്നെ പാറമടകൾ അടച്ചുപൂട്ടുന്നതു വരെ സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
വാർഡ് മെംബർ ജിഷ സജി, കെ. സുശാന്ത്, കെ. ജി. ജയിംസ്, കുട്ടിയച്ചൻ, സെബാസ്റ്റ്യൻ പാന്നേൽ, ഗിരിജ കുന്നുംപുറത്ത്, ഷാരോൺ സജി, ബേബി കുര്യൻ, ഷാജി കൈതക്കൽ എന്നിവർ പ്രസംഗിച്ചു.
ദുരന്തത്തിന്റെ ഭീകരതയെ അനുസ്മരിപ്പിച്ച് കുട്ടികൾ സ്റ്റിൽ മോഡൽ അവതരിപ്പിച്ചു