അടുത്ത 4 ദിവസം കേരളത്തിൽ മഴ പെയ്യുമെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തുടർന്നു ന്യൂനമർദമുണ്ടായി മഴ ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 2-3 ദിവസം ഇത് ദക്ഷിണേന്ത്യക്ക് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത നിലനിൽക്കുന്നു. പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ‌് ദിശയിൽ സഞ്ചരിച്ചു ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ എത്തിചേർന്നു ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇതിന്റെ ഫലമായി കേരളത്തിൽ കേരളത്തിൽ ഒക്ടോബർ 16 മുതൽ 20 വരെ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യത. ഒക്ടോബർ 17, 18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ട്.മഴയ്ക്കു പുറമേ, മിന്നൽ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഇന്നു മുതൽ 19 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ മുതൽ 19 വരെ യെലോ അലർട്ടാണ്. വയനാട് ജില്ലയിൽ നാളെയും മറ്റന്നാളും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്.
18നും 19നും ഗൾഫ് ഓഫ് മാന്നാർ, കോമറിൻ പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരത്തോടു ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇവിടെ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.