നഗരവൽക്കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേരളം സ്വന്തം മാതൃക സൃഷ്ടിക്കുമെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ്. ‘ബോധി 2022’ ദേശീയ നഗരവികസന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നഗരത്തിലെ പൊതുസ്ഥലങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം. നൂതനമായ രൂപകൽപ്പനയാണ് നഗരവികസനത്തിൽ പിന്തുടരേണ്ടത്. നഗരങ്ങൾ ലിംഗസൗഹൃദവും ശിശുസൗഹൃദവുമാകണം. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതുമാകണം. വിവിധ സംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും യുവജനസംഘടനകളുടെയും കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെയും പങ്കാളിത്തം നഗരവികസനത്തിൽ ഉറപ്പാക്കണം.
കേരളം അതിവേഗം നഗരവൽക്കരിക്കപ്പെടുകയാണ്. 2011 സെൻസസ് പ്രകാരം 47.71 ശതമാനം വളർച്ചയാണ് നഗരവൽക്കരണത്തിൽ കൈവരിക്കുന്നത്. 83.20 ശതമാനമാണ് മുൻ ദശാബ്ദത്തെ അപേക്ഷിച്ചുള്ള വളർച്ച. കേരളത്തിലെ വാർഷിക നഗര ജനസംഖ്യ വളർച്ചനിരക്ക് 4.58 ശതമാനമാണ്. രാജ്യത്തെ നിരക്ക് 2.98 ശതമാനവും. ആഗോളതലത്തിൽ ഇത് 2.97 ശതമാനവുമാണ്. രാജ്യത്തെയും ലോകത്തെയും വാർഷിക നഗര ജനസംഖ്യാ വളർച്ചനിരക്കിനെക്കാൾ അധികമാണ് കേരളത്തിലേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.