മയക്കുമരുന്നിന്‍റെ ഉപയോഗവും ലഹരിക്കടത്തും ഉള്‍പ്പെടെയുളള വിവിധ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് രഹസ്യമായി വിവരം നല്‍കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഉപയോഗിക്കാം. സംസ്ഥാന പോലീസ് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിക്കുമെന്നും ഡിജിപി അറിയിച്ചു.രഹസ്യ വിവരങ്ങള്‍ നല്‍കുന്നയാളുടെ വ്യക്തിഗത വിവരങ്ങള്‍ പോല്‍-ആപ്പില്‍ രേഖപ്പെടുത്തില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. പോല്‍ -ആപ്പിലെ സര്‍വ്വീസസ് (Services) എന്ന വിഭാഗത്തില്‍ മോര്‍ സര്‍വ്വീസസ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ റിപ്പോര്‍ട്ട് ടു അസ് (Report To Us) എന്ന വിഭാഗത്തില്‍ വിവരങ്ങള്‍ രഹസ്യമായി പങ്കുവയ്ക്കാനുളള ലിങ്ക് കാണാൻ കഴിയും. മാത്രമല്ല, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് കിട്ടുന്ന പേജില്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനുള്ള അവസരവുമുണ്ട്. ഇത്തരത്തില്‍ ഏത് വിവരമുണ്ടെങ്കിലും പോലീസിനെ രഹസ്യമായി അറിയിക്കാനാകും.
അതേസമയം കഴിഞ്ഞ ദിവസം ഓറഞ്ച് ഇറക്കുമതിയെന്ന വ്യാജേന രാജ്യത്തേക്ക് വന്‍തോതില്‍ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത മലയാളി അറസ്റ്റില്‍. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ് മാനേജിംഗ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസാണ് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്.
സെപ്തംബര്‍ 30നായിരുന്നു ഡിആർഐ ലഹരി മരുന്നുമായി എത്തിയ ട്രക്ക് പിടികൂടിയത്. 1476 കോടി രൂപയുടേതാണ് ലഹരി മരുന്ന്. 1198 കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും 9 കിലോഗ്രാം ഹൈ പ്യൂരിറ്റി കൊക്കെയ്‌നുമാണ് പിടികൂടിയത്. ഓറഞ്ച് പെട്ടികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്.രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണ് ഇതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.